കൊച്ചി: പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. ദേശീയ പണിമുടക്കിൽ ജോലിക്കെത്താത്തവർക്ക് ശമ്പളം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. 2019 ജനുവരി 8,9 ദിവസങ്ങളിലായിരുന്നു കേന്ദ്രനയങ്ങൾക്കെതിരെ പണിമുടക്ക് നടന്നത്.

സമരദിനങ്ങൾ ശമ്പളമുള്ള അവധിയാക്കിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തിൽ പങ്കെടുത്ത ജീവനക്കർക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഹാജർ രജിസ്റ്റർ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നൽകിയിട്ടുണ്ടങ്കിൽ തിരിച്ചുപിടിക്കാനും കോടതി നിർദ്ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഹർജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും.