ആലുവ: വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തിയ സംഘത്തിലെ ഒരാൾ കൂടി നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിൽ.  നിലമ്പൂർ തമ്പുരാട്ടിക്കല്ല് മണപ്പുറത്ത് വീട്ടിൽ രതീഷ് (31) നെയാണ് പിടികൂടിയത്. നിലമ്പൂർ അനുമോദയം വീട്ടിൽ അതുൽ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടിൽ അൻഷിഫ് (19), കോഴിക്കോട് ചേവായൂർ തച്ചിരക്കണ്ടി വീട്ടിൽ വിബീഷ് (21) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 8 ന് പുലർച്ചെ ദേശീയ പാതയിൽ കരിയാടാണ് സംഭവം. പൊലീസ് പരിശോധന നടത്തുമ്പോൾ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഹൈവേയിൽ കവർച്ചയായിരുന്നു ഇവരുടെ ലക്ഷ്യം. അതിന് തയ്യാറെടുക്കുമ്പോഴാണ് പൊലീസ് സാഹസികമായി മൂന്നുപേരെ പിടികൂടിയത്. ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ അരീക്കോട് നിന്ന് പിടിയിലാകുന്നത്. ഹൈവേ റോബറി ഉൾപ്പടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.

എസ്.എച്ച്.ഒ പി.എം ബൈജു, എഎസ്ഐമാരായ പി.കെ ബാലചന്ദ്രൻ, പി.ജി സാബു, എം.എസ് ബിജേഷ്, സി.പി.ഒ എം.ആർ മിഥുൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജാരാക്കി പ്രതിയെ റിമാന്റ് ചെയ്തു.