കേളകം: കേളകത്ത് വീടിനുള്ളിൽ കണ്ടെത്തിയ ഗർത്തം കണ്ടെത്തിയപ്രതിഭാസത്തിൽ റവന്യു- ജിയോളജി വകുപ്പുകൾ അടുത്ത ദിവസംസംയുക്ത പരിശോധന നടത്തും. കേളകം അടയ്ക്കാത്തോട് ശാന്തിഗിരി കൈലാസംപടിയിലെ കളപ്പുരയ്ക്കൽ ജോണിന്റെ വീട്ടിനുള്ളിലാണ് ഗർത്തം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആഴത്തിലുള്ള ഗർത്തം കണ്ടത്.

പുതുതായി ചെറിയ ഗർത്തങ്ങൾ രൂപപ്പെടുന്നുണ്ട്. തറയിൽ മറ്റു ഭാഗങ്ങളിൽ ശക്തമായി ഇടിക്കുമ്പോൾ മുഴക്കം അനുഭവപ്പെടുന്നുമുണ്ടെന്നും വീട്ടുകാർ പറഞ്ഞു. ഇതു വരെ താമസിച്ചു വരികയായിരുന്ന വീടിനുള്ളിൽ ഗർത്തം രൂപപ്പെട്ടതോടെ ആശങ്കയിലാണ് ജോണും കുടുംബവും. കുട്ടികളടക്കം താമസിക്കുന്ന ഈ വീട്ടിൽനിന്ന് ഇവരെ മാറ്റിപ്പാർപ്പിക്കുമെന്ന് കേളകം പഞ്ചായത്ത് അറിയിച്ചു.

2004, 2018, 2019 വർഷങ്ങളിൽ കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെടുകയും വീടുകൾ തകരുകയും ചെയ്തിരുന്നു. 2018-ലെ പ്രളയകാലത്താണ് ഭൂമിക്ക് വ്യാപക വിള്ളലുകൾ വീണത്. 2019-ൽ മഴ കനത്തപ്പോൾ വിള്ളലുകൾ വീണ്ടും വ്യാപകമായി. വിദഗ്ധസമിതി പഠനം നടത്തി പ്രദേശത്ത് സോയിൽ പൈപ്പിങ് പ്രതിഭാസമുണ്ടെന്നും ജനവാസയോഗ്യമായ പ്രദേശമല്ലെന്നും വിലയിരുത്തിയിരുന്നു.

വിള്ളലിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു.58-ഓളം കുടുംബങ്ങൾക്കാണ് പ്രദേശത്തുനിന്ന് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയത്. ഇതിൽ 12-ഓളം വീടുകൾക്കാണ് കൂടുതൽ ഭീഷണിയുള്ളതായിഅറിയിച്ചത്. ഇപ്പാഴുണ്ടായ ഗർത്തത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പ്രദേശവാസികൾ.ഗർത്തമുണ്ടായ വീട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, സ്ഥിരംസമിതി ചെയർമാന്മാരായ സജീവൻ പാലുമി, ടോമി പുളിക്കക്കണ്ടം എന്നിവർ സന്ദർശിച്ചു.