ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ ശിവദാസ്പുര പൊലീസ് ഒരു ഹണിട്രാപ്പ് സംഘത്തെ പിടികൂടി. സംഘത്തിലെ നാല് അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്. സമ്പന്നരും സ്വാധീനമുള്ളവരുമായ ആളുകളെ അവരുടെ അശ്ലീല വീഡിയോകൾ റെക്കോർഡുചെയ്‌ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു സംഘത്തിന്റെ രീതി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് ഒരു ലക്ഷം രൂപയും രാജ്യത്ത് നിർമ്മിച്ച പിസ്റ്റളും പൊലീസ് കണ്ടെടുത്തു. നിരവധി പേരാണ് സംഘത്തിന്റെ വലയിൽ വീണ് കബളിപ്പിക്കപ്പെട്ടതെന്ന് ശിവ്ദാസ്പുര പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇന്ദർരാജ് മരോഡിയ പറഞ്ഞു.

ഗോവർധൻ വിലാസ്, രാജേന്ദ്ര എന്ന രാജു, സോനു ഗുജ്ജാർ, യോഗേന്ദ്ര എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒരു ലക്ഷം രൂപയും തോക്കും കാറും പിടിച്ചെടുത്തു. വ്യവസായികളും സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരെയും പെൺകെണിയിൽ കുരുക്കി ബ്ലാക്ക്‌മെയിൽ ചെയ്യുന്നതായിരുന്നു ഇവരുടെ പ്രധാന തൊഴിൽ. ജയ്പൂരിലെ ശിവ്ദാസ്പുര പൊലീസാണ് സംഘത്തെ വലയിലാക്കിയത്.

സമൂഹത്തിൽ സാമ്പത്തികമായി ഉന്നതിയിലുള്ളവരെ യുവതികളെ ഉപയോഗിച്ച് വശീകരിച്ച് വലയിലാക്കും. തുടർന്ന് ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ച് അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തും. ലൈം​ഗിക വേഴ്‌ച്ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ പകർത്തുക. ഇരകളാരുന്ന പുരുഷന്മാർക്ക് അപ്പോൾ യുവതികളുടെ പെരുമാറ്റത്തിൽ സംശയംതോന്നില്ല. എന്നാൽ പിന്നീട് യുവതികളുടെ സ്വരം മാറും. പണം തന്നില്ലെങ്കിൽ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തും. ഇതോടെ മാന ഭയത്താൽ പലരും പണം നൽകി സംഭവം ഒതുക്കും.

പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി ജയ്പൂർ സൗത്ത് പൊലീസ് കമ്മീഷണർ മനോജ് ചൗധരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദൗസ ജില്ലയിലെ സവാസ ഗ്രാമത്തിലെ കാട്ടിൽ നിന്നും പ്രതികളെ പിടികൂടിയത്.