കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ വിവാഹ കെണിയിൽ കുടുക്കി പണവും സ്വർണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി നെല്ലിമല ഹൗസിലെ അഷ്റഫ് (51), കുമ്പള ചായിന്റടി ഹൗസിലെ അബ്ദുൽ ഹമീദ് (65) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ പിടിയിലായ യുവതികൾ അടക്കമുള്ള നാലു പേരും റിമാൻഡിലാണ്.

കൊച്ചി കടവന്ത്രയിലെ വ്യാപാരിയുടെ പണവും സ്വർണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ഉമ്മർ (41), ഭാര്യ ഫാത്തിമ (35), നായന്മാർമൂലയിലെ സാജിദ (30), കണ്ണൂർ ചെറുതാഴത്തെ ഇക്‌ബാൽ (42) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഹൊസ്ദുർഗ് എസ്‌ഐ. കെ.പി സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സാജിദ വ്യവസായിയുമായി സൗഹൃദമുണ്ടാക്കി കെണിയിൽപ്പെടുത്തുകയായിരുന്നു. ഉമ്മർ-ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ വ്യവസായിയെ വിവാഹം ചെയ്തുകൊടുത്തു. ഇക്‌ബാലാണ് വ്യാപാരിയെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടർന്ന് ഇവരെ കല്ലഞ്ചിറയിലെ വാടകവീട്ടിൽ താമസിപ്പിച്ചു. ഇവിടെ നിന്ന് ഇവർ തമ്മിലുള്ള ആദ്യരാത്രിയുടെ ദൃശ്യങ്ങൾ സാജിദയുടെ സഹായത്തോടെ പകർത്തി പണം ആവശ്യപ്പെട്ടു. വ്യാപാരിക്ക് വേറെ ഭാര്യയും മക്കളുയും വിവരം അറിയിക്കുമെന്നും വീഡിയോ പുറത്തു വിടുമെന്നാണ് ഇവർ ഭീഷണി പെടുത്തിയിരുന്നത്.

മുന്നേമുക്കാൽ ലക്ഷം രൂപയും ഏഴരപവന്റെ സ്വർണ്ണമാലയുമാണ് സംഘം തട്ടിയെടുത്തത്. എന്നാൽ പിന്നീട് വീണ്ടും അഞ്ച് ലക്ഷം ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ആസൂത്രിത ഗൂഢാലോചനയിലൂടെ എറണാകുളം വ്യവസായിയെ പ്രതികൾ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. മാനക്കേടോർത്ത് പരാതി നൽകാൻ തയ്യാറാവാതിരുന്ന വ്യവസായി കൂടുതൽ പണമാ വശ്യപ്പെട്ട് പ്രതികൾ ഭീഷണി തുടർന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഹണി ട്രാപ്പിൽ കുടുക്കി പ്രതികൾ കൂടുതൽ പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. നേരത്തെയും സമാന രീതിയിലുള്ള തട്ടിപ്പ് ഈ സംഘം നടത്തിയിരുന്നു. സാജിദയെ ഉപയോഗപ്പെടുത്തി കാസർകോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയിൽ പെടുത്തിയിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സാജിദ മിസ്‌കോൾ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്. സാജിദയുടെ നമ്പറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും. തുടർന്ന് യുവതിക്കൊപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തും. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്.