കണ്ണൂർ: അക്രമാസക്തനായ യുവാവ് കണ്ണൂർ ജില്ലാ ആശുപത്രി അടിച്ചു തകർത്തു. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ആശുപത്രി ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്.. കണ്ണൂർ സിറ്റി എസ്‌ഐ ബാബുജോൺ, സീനിയർ സി.പി.ഒ സ്‌നേഹേഷ്, ആശുപത്രി ഡാറ്റ എൻട്രി ഓപറേറ്റർ ആദിഷ് എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ നീർച്ചാൽ സ്വദേശി ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലർച്ചയോടെ സിറ്റി മരക്കാർകണ്ടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ജംഷീറിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രാഥമിക ചികിത്സ ലഭിച്ചശേഷം ഉണർന്ന ഇയാൾ ആശുപത്രി ജീവനക്കാരുടെ നിർദ്ദേശം വകവെക്കാതെ ഇറങ്ങിപ്പോയി. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചെത്തിയ ജംഷീർ ആദിഷിനെയും പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്യുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ കൗണ്ടർ, കസേരകൾ എന്നിവ അടിച്ചുതകർക്കുകയും ഉപകരണങ്ങൾ എടുത്തെറിയുകയും ചെയ്തു. സംഭവശേഷം ഇയാളെ സുഹൃത്തുക്കൾ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനാപകടത്തിൽ തലക്കും മറ്റും പരിക്കേറ്റതിനാൽ ഇയാൾ നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്കുനേരെ യുവാവ് നടത്തിയ അക്രമത്തിൽ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു.