തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ദമ്പതികളിൽ ഒരാൾ ഒളിച്ചോടുന്ന സംഭവങ്ങൾ ഏറി വരികയാണ്. അഞ്ചുതെങ്ങിൽ രണ്ടുകുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിലായി. അഞ്ചുതെങ്ങ് മുത്തൂറ്റ് ഫിനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ പ്രവീൺ (32) എന്നിവരെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 21ന് ഉച്ചയ്ക്ക് 10 ഉം 12 ഉം വയസുള്ള മക്കളെ ഉപേക്ഷിച്ച് അഞ്ചര വയസുള്ള ഇളയ കുഞ്ഞുമായി കാണാതായതിന് പിന്നാലെ അനീഷയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് അഞ്ചുതെങ്ങ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ അമ്മയായ അനീഷ സംരക്ഷണ ചുമതലയിൽ നിന്നും ഒഴിഞ്ഞു മാറി പഴയകാല സുഹൃത്തായ കാമുകനോടൊപ്പം ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി.

കാമുകനുമായുള്ള ബന്ധം സ്വന്തം പിതാവിനേയും വീട്ടുകാരേയും അറിയിക്കുമെന്ന് കരുതി അനീഷ പലപ്പോഴും കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കാമുകന്റെ ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വർക്കല ഡിവൈഎസ്‌പി പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് എസ് എച്ച് ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാർ, സിപിഒ ഷാൻ, മനോജ് , ഹേമവതി എന്നിവർ അടങ്ങിയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.