കുമളി: മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിന്റെ ഇടതുകൈയാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വാക്കത്തികൊണ്ട് വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.സംഭവത്തിന് ശേഷം പ്രതിയായ ജോമോൾ ഒളിവിൽ പോയി.

ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നായിരുന്നു തർക്കം.ജോമോളും കുടുംബവും നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്റെ ഭാര്യ ദിവ്യ പറഞ്ഞു. അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. നേരത്തേ ജോമോളുടെ ഭർത്താവ് അയൽവാസിയെ വെട്ടിയിരുന്നു. പക്ഷെ കേസ് ഒന്നും ഉണ്ടായില്ല. കൊല്ലാൻ ഉദ്ദേശിച്ചു തന്നെയാണ് ജോമോൾ മനുവിനെ വെട്ടിയതെന്നും ദിവ്യ ആരോപിച്ചു.

റോഡിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൈ വെട്ടിയതെന്ന് മനുവിന്റെ സുഹൃത്ത് പറഞ്ഞു. പ്രകോപനം ഇല്ലാതെയാണ് കൈവെട്ടിയത്. ജോമോള് മുൻപ് തന്റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ട്.പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സുഹൃത്ത് ജിബിൻ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മനുവിന്റെ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. ഒളിവിൽ പോയ ജോമോൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.