കൊച്ചി: കൊച്ചി പോണേക്കരയിലെ ഇരട്ടക്കൊലപാതക കേസിൽ 17 വർഷത്തിന് ശേഷം പൊലീസ് പ്രതിയെ കണ്ടെത്തിയത് പ്രതി റിപ്പർ ജയാനന്ദന്റെ വാവിട്ട വാക്കിലാണ്. ആരും അറിയാതെ കൊലപാതക കേസിൽ രക്ഷപെട്ടെന്നു കരുതി സന്ദേശം മനസ്ലിൽ ഒതുക്കി കഴിയുകയായിരുന്നു റിപ്പർ ജയാനന്ദൻ. ഇതിനിടെ, തിരുവനന്തപുരം സെൻട്രൽ ജയിലിലെ മൂന്നു പേർ മാത്രമുള്ള അതീവ സുരക്ഷാ സെല്ലിൽ വെച്ച് ആത്മാർത്ഥ സുഹൃത്തിനോട് രഹസ്യം വെളിപ്പെടുത്തിയതാണ് നിർണായകമായത്.

ജയാനന്ദനെ നേരത്തെ തന്നെ ഈ കേസിൽ സംശയിച്ചിരുന്ന പൊലീസ് ജയാനന്ദനെ നിരീക്ഷിക്കുകയും ചെയത്ിരുന്നു. സഹതടവുകാരനിൽ നിന്നും വിവരമറിഞ്ഞ ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം ആരംഭിച്ചു. അന്ന് കുറ്റവാളിയെ കണ്ടതായി പറഞ്ഞ അയൽവാസിക്കായി തിരിച്ചറിയൽ പരേഡും നടത്തിയ ഇയാൾ തിരിച്ചറിഞ്ഞതോടെ ജയാനന്ദനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡിസംബർ 15ന് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും, ഇന്നാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രതിയുടെ ഡിഎൻഎ പ്രൊഫൈലിങ്ങിനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. 2004 മെയ്‌ 30നാണ് പോണേക്കരയിൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിനിൽ 'സമ്പൂർണ'യിൽ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസർ വി നാണിക്കുട്ടി അമ്മാൾ (73), സഹോദരിയുടെ മകൻ ടി വി നാരായണ അയ്യർ (രാജൻ-60) എന്നിവരാണ് കൊല്ലപ്പെട്ടത്.

നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വൃദ്ധയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഇവിടെ നിന്നും 44 ഗ്രാം സ്വർണവും 15 ഗ്രാം വെള്ളിയും ഇയാൾ മോഷ്ടിച്ചു. വൃദ്ധയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണമായത്.

കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പറവൂർ, മാള, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ സമാനരീതിയിൽ കൊല നടത്തിയവരിലേയ്ക്ക് അന്വേഷണം നീണ്ടെങ്കിലും ഫലമുണ്ടായില്ല. കേസിൽ റിപ്പർ ജയാനന്ദനെയും പലതവണ ചോദ്യം ചെയ്തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

2003 മുതൽ 2006 വരെയുള്ള മൂന്നു വർഷത്തിനിടെ എട്ടു പേരെയാണ് ജയാനന്ദൻ കൊലപ്പെടുത്തിയിട്ടുള്ളത്. പുത്തൻവേലിക്കരയിൽ സ്ത്രീയ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു നൽകിയിരുന്നു.

വടക്കേക്കര സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മാള ഇരട്ടക്കൊലക്കേസിലും ജയാനന്ദൻ പ്രതിയാണ്. ഇതിനു പുറമേ 15 മോഷണക്കേസുകളും ജയാനന്ദന് എതിരെയുണ്ട്. ഇതുവരെ എട്ടു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. എല്ലാ കേസുകളിലുമുള്ള ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പോണേക്കര ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലാകുന്നത്.