പാലക്കാട്: പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കുടുംബവഴക്കാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്‌ച്ചയായിരുന്നു.ദീപിക വെട്ടേറ്റ് വീണു കിടക്കുന്നു.ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കൊടുവാളുമായി സമീപത്ത് തന്നെ ഭർത്താവ് അവിനാശുമുണ്ടായിരുന്നു. ആളുകൾ എത്തിയതോടെ കടന്നുകളയാൻ അവിനാശ് നടത്തുകയും നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയുമായിരുന്നു.പിന്നാലെയാണ് പൊലീസ് എത്തുന്നത്.പാലക്കാട് പള്ളിക്കുറുപ്പിൽ ഇന്ന് രാവിലെ 8.45നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് ദീപികയെയാണ് (28) ഭർത്താവ് അവിനാശ് വെട്ടി കൊലപ്പെടുത്തിയത്. അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.ആംബുലൻസ് വിളിച്ച് ദീപികയെ നാട്ടുകാർ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ബംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്.