ഹിസാർ: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ബലാത്സം​ഗം ചെയ്ത ​ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ബർവാള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം നടന്ന്. സംഭവത്തിൽ പ്രതികളായ ആൺകുട്ടികൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ ​ദിവസമാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിലാണ് യുവതി ബലാത്സം​ഗത്തിനിരയായി എന്നും യുവതിയുടെ ആവശ്യപ്രകാരമാണ് കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തിയിരുന്നത്. യുവതിയുടെ കഴുത്ത് അറുത്ത് മാറ്റിയ ശേഷം വീടിനുള്ളിൽ തന്നെ ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു.

ഓ​ഗസ്റ്റ് 15നാണ് യുവതിയെ ആൺകുട്ടികൾ ബലാത്സം​ഗം ചെയ്യുന്നത്. ഭർത്താവ് ജോലിക്ക് പോയതിനെ തുടർന്ന് ​ഗർഭിണിയായ യുവതി വീട്ടിൽ തനിച്ചായിരുന്നു. ഈ സമയം വീട്ടിൽ അതിക്രമിച്ച് കയറിയ ആൺകുട്ടികൾ യുവതിയെ കീഴ്പ്പെടുത്തി. വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് കാണുന്നത് ആകെ തകർന്നിരിക്കുന്ന ഭാര്യയെ ആണ്. ആത്മഹത്യക്കുറിപ്പ് പ്രകാരം ഓഗസ്റ്റ് 15ന് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഇദ്ദേഹം ഭാര്യ കരയുന്നതാണ് കണ്ടത്. ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന് പറഞ്ഞായിരുന്നു ഭാര്യ കരഞ്ഞത്. തനിക്ക് മരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.

പൊലീസിൽ പരാതിപ്പെടാമെന്ന് പറഞ്ഞപ്പോൾ അതുകൊണ്ട് കാര്യമില്ലെന്നായിരുന്നു അവൾ പറഞ്ഞത്. 'അവളെ കൊലപ്പെടുത്താനാണ് എന്നോട് പറഞ്ഞത്. അപ്പോൾ ഞാൻ പ്രതിയാകില്ലേയെന്ന് ചോദിച്ചു. അപ്പോൾ അവൾ എന്നോട് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. നിന്നെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾക്ക് മുമ്പിൽ മരിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ഞങ്ങളുടെ കുട്ടിയെയും കൊല്ലേണ്ടതുണ്ട്' ആത്മഹത്യക്കുറിപ്പിൽ പറയുന്നു. രണ്ട് പ്രതികളുടെ പേരും കുറിപ്പിലുണ്ട്.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനനത്തിൽ കൊലപാതകം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സഹോദരി മരിച്ചെന്നറിഞ്ഞ് ഇവർ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് അവളുടെ ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് അറിഞ്ഞതെന്നാണ് സഹോദരൻ പറയുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ), 376-ഡി (കൂട്ട ബലാത്സംഗം) എന്നീ വകുപ്പുകൾ പ്രകാരം മരിച്ച സ്ത്രീയുടെ സഹോദരന്റെ പരാതിയിൽ ബാർവാല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവൾ മരിച്ചുവെന്ന് കേട്ട ശേഷമാണ് താൻ സഹോദരിയുടെ സ്ഥലത്ത് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചെന്നപ്പോൾ, സഹോദരിയുടെ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോ​ഗിച്ച് അറുത്ത് മാറ്റിയ നിലയിലായിരുന്നു. അളിയനും തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു,.