കാസർകോട് : ഭാര്യയെ വെടി വെച്ച് കൊന്നതിന് ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാനത്തൂരിലാണ് സംഭവം. 36 കാരിയായ ബേബി ആണ് മരിച്ചത്. വീട്ടിൽ വച്ചാണ് സംഭവം. തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയിൽ തന്നെ മരിച്ചു വീണു.നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. കുടുംബവഴക്കാണ് കൊലപാതക ത്തിന് പിന്നിലെന്നാണ് സൂചന. ഭർത്താവ് വിജയനെ പിന്നാലെ തൂങ്ങിമരിച്ച നിലയിലും കണ്ടെ ത്തി. വീടിൽ നിന്നും 200 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കാനത്തൂർ വടക്കേകരയിൽ ശനിയാഴ്ച ഉച്ചയോടെ യാണ് സംഭവം. വഴക്കിനെ തുടർന്ന് വെടിയൊച്ച കേട്ടതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു.കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. മദ്യ ലഹരിയിൽ വെടിവെച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്ക് ഒരു ചെറിയ കുട്ടിയുണ്ട്. വിവരമറിഞ്ഞ ആദൂർ സി ഐ യുടെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം നേരത്തെ ഇവർ ബേബിയുടെ വീടായ കുണ്ടംകുഴിയിലാണ് താമസിച്ചിരുന്നത്. പിന്നീട് വിജയൻ സ്വന്തം നാടായ കാനത്തൂർ വടക്കേ കരയിൽ വീടും സ്ഥലവും വാങ്ങി താമസ മാരംഭിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.