തിരുവനന്തപുരം: ശബരിമലയിൽ ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെ നടത്തിയ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആക്രമികൾ ആരായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും വോട്ട് തട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

കേസുകളെല്ലാം സർക്കാർ പിൻവലിച്ചിട്ടുണ്ട്. ആരാധാനലയങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കാൻ ഏറ്റവും കൂടുതൽ പണം അനുവദിച്ചത് പിണറായി സർക്കാരാണ്. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.'പ്രധാനമന്ത്രി ലോകത്തോട് എന്നെ കുറിച്ച് പറഞ്ഞതിൽ സന്തോഷം മാത്രമേയുള്ളൂ. പ്രധാനമന്ത്രിക്ക് മറുപടി പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല.

അധികാരത്തിലെത്തിയാൽ നടത്തുമെന്ന് പ്രഖ്യാപിച്ച ശബരിമലയിലെ നിയമനിർമ്മാണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരുന്നത് എന്തു കൊണ്ടാണെന്നും' കടകംപള്ളി ചോദിച്ചു.ശബരിമല ശാന്തമാണ്. 2019 എറ്റവും കൂടുതൽ നടവരുമാനമുണ്ടായ വർഷമായിരുന്നു. എല്ലാ മാസ പൂജകളും ഭംഗിയായി നടക്കുന്നുണ്ട്. കൂടിയാലോചനകൾക്ക് ശേഷമേ വിധി നടപ്പാക്കൂവെന്നും വിശ്വാസ സമൂഹത്തെ വിശ്വാസത്തിലെടുത്ത ശേഷമേ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.