കൊച്ചി: സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ ഇടപ്പള്ളി കുന്നുംപുറം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഉങ്ങാശ്ശേരി വീട്ടിൽ കൃഷ്ണകുമാറിനെ കൊല ചെയ്ത സംഭവത്തിൽ നാലുപേരെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.പിടിയിലായ ആറുപേരും മരിച്ച കൃഷ്ണകുമാറിന്റെ സുഹൃത്തുക്കളും പരിചയക്കാരുമാണ്.

മരട് നെട്ടൂർ സ്വദേശി സാജിതാ മൻസിലിൽ ഫൈസൽ ( 39) , ഇടപ്പള്ളി നോർത്ത് സ്വദേശി വൈമേലിൽ വീട്ടിൽ ബിജോയ് (35 വയസ്സ് ) ആലുവ എരമം സ്വദേശികളായ തോപ്പിൽ വീട്ടിൽ ഉബൈദ് (25 ), ഓളിപ്പമ്പ് വീട്ടിൽ അൻസൽ (26 ),ഇടപ്പള്ളി നോർത്ത് വിഐപടി സ്വദേശി ബ്ലായിപ്പമ്പ് വീട്ടിൽ ഫൈസൽ (40), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടിൽ സുബീഷ് (38്) എന്നിവരെയാണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും ചേരാനല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട കൃഷ്ണകുമാറും ഒന്നാം പ്രതി ഫൈസലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാറിനെ അഞ്ചംഗ സംഘം ആളൊഴിഞ്ഞ പീലിയാട് കടവ് ഭാഗത്തുള്ള പറമ്പിലേക്ക് അർധരാത്രി വിളിച്ചുവരുത്തി ഇരുമ്പ് പൈപ്പിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും പൊലീസ് ഇരുമ്പുപൈപ്പുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്.

കൊച്ചി സിറ്റി കമ്മീഷണർ സി എച്ച് നാഗരാജു, ഡിസിപി ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നിർദേശത്തെതുടർന്ന് എറണാകുളം സെൻ്ട്രൽ എസിപി കെ ലാൽജിയുടെ നേതൃത്ത്വത്തിൽ ചേരാനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ വിപിൻ കുമാർ കെ ജി., എറണാകുളം സെൻ്ട്രൽ പൊലീസ് ഇൻസ്‌പെക്ടർ വിജയശങ്കർ, സബ്ബ് ഇൻസ്‌പെക്ടർമാരയ സന്തോഷ് കുമാർ കെ എം,സുദർശനബാബു. അസിസ്റ്റന്റ്പൊലീസ് സബ്ബ് ഇൻസ്പക്ടർമാരായ വിജയകുമാർ , ബിനു സുനിൽ ,സിപിഒമാരായ ലിജോ,പ്രതീഷ് സെൻ്ട്രൽ എസിപിയുടെ സ്‌ക്വഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ മണിക്കുറുകൾക്കുള്ളി കണ്ടെത്തി അറസ്റ്റ് ചെയ്തത്.