കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ റെയിൽവേ പൊലീസ് പിടിയിൽ. ആറ്റിങ്ങൽ സ്വദേശിയും ആസാം മിസമാരി മിലിറ്ററി ഫീൽഡ് വെറ്റിനറി ഹോസ്പിറ്റലിലെ ശിപായിയുമായ അമൽ,കഴക്കൂട്ടം സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത്.

റെയിൽവേ സ്റ്റേഷനിൽ പതിവ് പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്ന് ഐലന്റ് എക്സ്പ്രസിൽ എത്തിയ സൈനികൻ അമലിന്റെ ബാഗുകളിൽ നിന്ന് 60 കുപ്പി വിദേശ മദ്യം പിടികൂടിയത്. കർണാടകയിൽ മാത്രം വിൽക്കേണ്ട റം,വിസ്്കി,ബ്രാന്റി,വോഡ്ക ഉൾപ്പടെ പല അളവിലുള്ള കൂടിയതും കുറഞ്ഞതുമായ വിദേശ മദ്യം ഇയാളുടെ രണ്ട് ബാഗുകളിൽ നിന്ന് പിടിച്ചെടുത്തു.മുമ്പും ഇയാൾ മദ്യം കടത്തിയിട്ടുണ്ടോ എന്നും റെയിൽവേ പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം സംശയാസ്പദമായ സാഹചര്യത്തിൽ പ്ലാറ്റ്ഫോമിൽ നിന്ന കഴക്കൂട്ടം സ്വദേശി അനിൽകുമാറിന്റെ ബാഗുകൾ പരിശോധിച്ചപ്പോൾ 37 കുപ്പി കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി. ഇയാൾ സ്ഥിരം മദ്യം കടത്തുന്ന ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേരളത്തിൽ വിദേശമദ്യം വിൽക്കുന്നത് തടഞ്ഞ സാഹചര്യം മുതലെടുത്ത് വൻ വിലയ്ക്കാണ് മദ്യ വിൽപനയെന്നും പൊലീസിനു സൂചന ലഭിച്ചു. പ്രതികളെ് റിമാന്റ് ചെയ്തു.