കൊച്ചി: കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രികളിൽ ഇൻകംടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഡോക്ടർമാരുടെ നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. കൊച്ചിയിലുള്ള അമൃതയിലും ആസ്റ്ററിലും രാജഗിരിയിലും മെഡിക്കൽ ട്രസ്റ്റിലും ലേക് ഷോറിലുമായിരുന്നു പരിശോധനകൾ. രണ്ടു കാര്യങ്ങളാണ് പ്രധാനമായും കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ഡോക്ടർമാരുടെ നികുതി വെട്ടിപ്പാണ്. ഇതിനൊപ്പം കോവിഡ് കാലത്തെ ആശുപത്രികളിലെ വരുമാനവും പരിശോധിച്ചു.

കേരളത്തിലെ വമ്പൻ ആശുപത്രികളിലാണ് പരിശോധന നടന്നത്. അമൃതാനന്ദമയീ മഠത്തിന്റേതാണ് അമൃതാ ആശുപത്രി. ഉന്നത രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങൾ അമൃതാ മാനേജ്‌മെന്റിനുണ്ട്. പ്രവാസി വ്യവസായി യൂസഫലിയുടെ മരുമകൻ ഷംസീർ വയലിന്റേതാണ് ലേക് ഷോർ. അസ്റ്ററിന്റെ ഉടമ ആസാദ് മൂപ്പനെന്ന ബിസിനസ് പ്രമുഖനാണ്. ഈ വമ്പന്മാരുടെ ആശുപത്രികളിലേക്കായിരുന്നു പരിശോധനയുമായി ഇൻകം ടാംക്‌സ് ഉദ്യോഗസ്ഥർ എത്തിയതും രേഖകൾ പിടിച്ചെടുത്തതും.

പ്രൊഫഷണലുകൾക്ക് പത്ത് ശതമാനം നികുതിയാണ് അടയ്‌ക്കേണ്ടത്. ബാക്കി സമ്പാദ്യത്തിന്റെ ഭാഗം ജോലി സംബന്ധമായ ചെലുവകൾക്ക് പ്രൊഫഷണലുകൾ തന്നെ ചെലവാക്കുന്നുവെന്ന നിഗമനത്തിലാണ് ഇത്. എഞ്ചിനിയർമാർക്കും ആർക്കിട്‌കെടുമാർക്കും വരെ ഇതിന്റെ ആനുകൂല്യമുണ്ട്. ഇവരെല്ലാം സ്വന്തമായി ജോലി കണ്ടെത്തി പണമുണ്ടാക്കുന്നവരാണ്. ഇതേ ഗണത്തിലാണ് ഡോക്ടർമാരിൽ പല പ്രമുഖരും നികുതി അടയ്ക്കുന്നത്. എന്നാൽ ഇവർക്കെല്ലാം പല ആശുപത്രികളിൽ നിന്ന് കൃത്യമായി ശമ്പളം കിട്ടുന്നുമുണ്ട്. ഇങ്ങനെ ശമ്പളം വാങ്ങുന്ന ഡോക്ടർമാർക്ക് പ്രൊഫഷണലുകളായി ചമഞ്ഞ് നികുതി അടയ്ക്കാൻ നിയമപരമായി കഴിയില്ല. എന്നാൽ കള്ള ബില്ലുകളും മറ്റുമുണ്ടാക്കി ഇങ്ങനെ നികുതി വെട്ടി നടത്തുകയും ചെയ്യുന്നു.

ശമ്പളം വാങ്ങുന്നവർ വരുമാനത്തിന്റെ മുപ്പത് ശതമാനം നികുതി നൽകണമെന്നതാണ് ചട്ടം. ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിയെടുക്കുന്ന ഡോക്ടർക്ക് ആശുപത്രിയിൽ നിന്ന് ഫീസും വേതനവും കിട്ടുന്നുണ്ട്. ഇവർക്ക് അടിസ്ഥാന സൗകര്യവും മറ്റ് ചികിൽസാ സംവിധാനവുമെല്ലാം ആശുപത്രി തന്നെ ഒരുക്കുന്നു. നേഴ്‌സുമാരേയും മറ്റ് സാഹായികളേയും നിയമിക്കുന്നത് ആശുപത്രികളാണ്. ഈ സാഹചര്യത്തിൽ ഡോക്ടർമാർക്ക് ആശുപത്രികളിൽ നിന്ന് കിട്ടുന്ന തുകയുടെ മുപ്പത് ശതമാനം നികുതി നൽകേണ്ട ബാധ്യതയുണ്ട്. എന്നാൽ അവർ നൽകുന്നുമില്ല. ഈ കള്ളത്തരം കണ്ടെത്താനായിരുന്നു ആശുപത്രികളിലെ പരിശോധന.

ഡോക്ടർമാർക്ക് നികുതി വെട്ടിപ്പിനുള്ള സാഹചര്യം ആശുപത്രികളും ഒരുക്കുന്നു. നല്ല പേരെടുത്ത ഡോക്ടർമാർ ആശുപത്രി വിട്ടു പോകുന്നത് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഡോക്ടർമാരെ ആശുപത്രികളിൽ നിലനിർത്താനായി പലവിധ തട്ടിപ്പുകൾക്ക് ആശുപത്രികൾ കൂട്ടു നിൽക്കുന്നുവെന്നാണ് ഇൻകംടാക്‌സ് വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രിയിൽ റെയ്ഡും പരിശോധനയും നടത്തിയത്. വിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ ഇൻകംടാക്‌സ് വകുപ്പെടുക്കും. പല പ്രമുഖ ഡോക്ടർമാർക്കെതിരേയും നടപടിയുണ്ടാകാനാണ് സാധ്യത.

രാജ്യത്തുടനീളം ഇത്തരെ റെയ്ഡുകൾ ഇൻകംടാക്‌സ് നടത്തുന്നുണ്ട്. ഇനി ചെറിയ ആശുപത്രികളിലേക്കും പരിശോധ വ്യാപിപ്പിക്കും. ഡോക്ടർമാരുടെ നികുതി വെട്ടിപ്പിൽ കർശന നടപടികൾ എടുക്കാനാണ് ഈ നീക്കം. എല്ലാം ആശുപത്രികളിൽ നിന്ന് വാങ്ങിയ ശേഷം സ്വന്തമായി ഡ്രൈവറേയും ജീവനക്കാരേയും നിയമിക്കുന്നുവെന്ന് കാട്ടിയാണ് പ്രൊഫഷണൽ എന്ന മറവിലെ ഡോക്ടർമാരുടെ നികുതി വെട്ടിപ്പ്. വൻകിട ആശുപത്രികളിൽ റെയ്ഡ് നടന്ന വിവരം മുഖ്യധാരാ മാധ്യമങ്ങൾ ആരും വാർത്തയായി നൽകിയില്ലെന്നതാണ് വസ്തുത.

ആശുപത്രികൾക്ക് ഡോക്ടർമാരിൽ നിന്ന് നികുതി വാങ്ങി ടിഡിഎസ് ആയി അടയ്‌ക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ ഡോക്ടർമാർ ആശുപത്രി വിട്ടു പോകുമെന്ന ഭയത്തിൽ അവർ വേണ്ടെന്ന് വയ്ക്കുന്നു. അതുകൊണ്ടാണ് സ്വകാര്യ ആശുപത്രികളിലെ കണക്ക് പരിശോധനയിലൂടെ ഡോക്ടർമാരുടെ നികുതി വെട്ടിപ്പ് കണ്ടെത്താനുള്ള നീക്കം. ഇതിനൊപ്പം കോവിഡു കാലത്ത് ആശുപത്രികളിൽ വരുമാനം കൂടിയതും കേന്ദ്ര ഏജൻസി ഗൗരവമായ പരിശോധനകൾക്ക വിധേയമാക്കും.