ന്യൂഡൽഹി: ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇസ്രയേലി ഹെറോൺ ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ലഡാക്ക് അതിർത്തിയിൽ വീണ്ടും ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം പ്രകടമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിർണായക തീരുമാനം.

ഇന്ത്യൻ സേനയുടെ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ സേനക്ക് ലഭ്യമാക്കുന്നത്. ഇതോടെ ലഡാക്ക് മേഖലയിലും ചൈനയുമായി അതിർത്തി പങ്കിടുന്ന മറ്റുഭാഗങ്ങളിലുമുള്ള ചൈനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷതയോടെ നിരീക്ഷിക്കാൻ ഇന്ത്യൻ സേനക്ക് സാധിക്കും.

വിന്യാസത്തിനായി നാല് ഹെറോൺ ഡ്രോണുകളാണ് ഇന്ത്യ ഇസ്രയേലിൽ നിന്നും വാങ്ങിയിരിക്കുന്നത്. ഡ്രോണുകൾ ഉടൻ ഇന്ത്യയിൽ എത്തും. ഇവ കിഴക്കൻ ലഡാക്കിലും, നിയന്ത്രണ രേഖയുടെ സമീപ പ്രദേശങ്ങളിലുമാണ് വിന്യസിക്കുക.

അത്യാധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച ഡ്രോണുകളാണ് ഇസ്രയേലിന്റെ ഹെറോൺ ഡ്രോണുകൾ. അതീവ നിരീക്ഷണ ശേഷിയുള്ള ഇവ ഇസ്രയേലിന്റെ മറ്റ് ഡ്രോണുകളെക്കാൾ മികച്ചതാണെന്നാണ് റിപ്പോർട്ടുകൾ.

കോവിഡ് മഹാമാരിയെ തുടർന്ന് കാലതാമസമെടുത്തുവെങ്കിലും ഇന്ത്യൻ സൈന്യത്തിന് താമസിയാതെ ഡ്രോണുകൾ ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള ഹെറോണിനേക്കാൾ മികച്ച ഹെറോൺ ഡ്രോണുകളാണ് ഇന്ത്യക്ക് ലഭിക്കുന്നത്. പുതിയ ഡ്രോണുകളുടെ ആന്റി ജാമിങ് ശേഷി കഴിഞ്ഞ പതിപ്പിനേക്കാൾ വളരെയധികം മികച്ചതാണ്.

നരേന്ദ്ര മോദി സർക്കാർ പ്രതിരോധമേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്പത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയഡ്രോണുകൾ സ്വന്തമാക്കുന്നത്. ഇതുപ്രകാരം തങ്ങളുടെ ശേഷി ഉയർത്തുന്നതിനായി പ്രതിരോധമേഖലയ്ക്ക് 500 കോടി രൂപയുടെ ഉപകരണങ്ങളും മറ്റും വാങ്ങാനായി സാധിക്കും.

യുഎസിൽ നിന്ന് വാങ്ങിയ ചെറുഡ്രോണുകൾ സൈന്യത്തിന് ബറ്റാലിയൻതലത്തിൽ നൽകും. കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുകൾ പ്രത്യേക ലൊക്കേഷനുമായി ബന്ധപ്പെട്ട അവബോധം നേടുന്നതിനായി ഉപയോഗിക്കും.

ബാലാക്കോട്ട് വ്യോമാക്രമണം നടന്ന 2019-ലാണ് ഇതിനുമുമ്പ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ സൈന്യത്തിന് ലഭ്യമാക്കിയത്. അമേരിക്കൻ കമ്പനിയായ ജനറൽ അറ്റോമിക്‌സിൽ നിന്ന് രണ്ടു പ്രെഡേറ്റർ ഡ്രോണുകൾ ഇന്ത്യൻ നാവികസേന ഇതേ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വാടകയ്ക്ക് എടുത്തിരുന്നു. ഇന്ത്യൻ വ്യോമസേനയും സമാനമായ അധികാരം ഉപയോഗിച്ച് നിരവധി ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും, ലോങ്‌റേഞ്ച് പ്രിസിഷൻ ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും സ്വന്തമാക്കിയിരുന്നു.