രണ്ടാം ട്വന്റി 20 യിൽ ഇന്ത്യക്ക് ഉജജ്വല ജയം; ഇന്ത്യൻ വിജയം അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെ പ്രകടനത്തിൽ; മികച്ച പ്രകടനവുമായി ക്യാപ്ടൻ കോലിയും
- Share
- Tweet
- Telegram
- LinkedIniiiii
അഹമ്മദാബാദ്: ഇംഗ്ലണ്ടിന് എതിരായ രണ്ടാം രണ്ടാം ട്വന്റി 20 യിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം. അരങ്ങേറ്റ താരം ഇഷാൻ കിഷന്റെ അർധ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 13 പന്ത് ബാക്കിയിരിക്കെയണ് ഇന്ത്യ മറികടന്നത്. യുവതാരങ്ങളിലേക്ക് ആവേശം നിറച്ച് അർധ സെഞ്ച്വറി കുറിച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലോകേഷ് രാഹുലിനെ പൂജ്യത്തിന് നഷ്ടമായ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ഇഷാൻ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്ക് വഹിച്ച ഇഷാൻ അതേ പ്രകടനം മെട്ടേരയിലും തുടരുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറുവശത്ത് ബാറ്റിങ്ങ് വിരുന്ന് ആസ്വദിക്കാൻ നിർത്തി ഇഷാൻ കത്തിക്കയറി. 32 പന്തിൽ നാല് സിക്‌സറുകളുടെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയിലാണ് ഇഷാൻ 56 റൺസെടുത്ത് ആദിൽ റഷീദിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായത്. ഒമ്പത് ഓവറിൽ ഇഷാൻ - കോഹ് ലി സഖ്യം പടുത്തുയർത്തിയത് 94 റൺസിന്റെ കൂട്ടുകെട്ടായിരുന്നു. 13 പന്തിൽ 26 റൺസെടുത്ത ഋഷഭ് പന്തിന്റെ മിന്നൽ പ്രകടനവും ഇന്ത്യക്ക് തുണയായി.
വെറും 28 പന്തുകളിൽ നിന്നുമാണ് താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടി ശ്രദ്ധേയനായത്. എന്നാൽ പത്താം ഓവറിലെ അവസാന പന്തിൽ ആദിൽ റഷീദ് ഇഷാൻ കിഷനെ വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി. 32 പന്തുകളിൽ നിന്നും അഞ്ച് ഫോറുകളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെ ഇഷാൻ 56 റൺസെടുത്തു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷൻ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. കോലിക്കൊപ്പം രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തശേഷമാണ് താരം ക്രീസ് വിട്ടത്.
ഇഷാന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ക്രീസിലെത്തി. ഇഷാൻ നിർത്തിയടത്തുനിന്നും പന്ത് കളി തുടങ്ങി. 13 പന്തുകളിൽ നിന്നും രണ്ട് ബൗണ്ടറികലും രണ്ട് സിക്സുകളും പറത്തി 26 റൺസെടുത്ത പന്ത് ഒടുവിൽ ക്രിസ് ജോർഡന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. താരം ക്രീസ് വിടുമ്പോൾ ഇന്ത്യ 13.4 ഓവറിൽ 130 ന് മൂന്ന് എന്ന നിലയിലായിരുന്നു.
പന്ത് പുറത്തായതിനുപിന്നാലെ നായകൻ വിരാട് കോലി കരിയറിലെ 26-ാം അർധസെഞ്ചുറി നേടി. 35 പന്തുകളിൽ നിന്നും 3 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് താരം അർധസെഞ്ചുറിയിലേക്ക് കുതിച്ചത്. വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ക്യാപ്റ്റൻ കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിന് പ്രതീക്ഷ പകർന്നു. പന്തിന് പകരം ക്രീസിലെത്തിയ ശ്രേയസ് അയ്യരെ (8) കൂട്ടുപിടിച്ച് കോലി 17.5 ഓവറിൽ അനായാസം ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇംഗ്ലണ്ടിനായി സാം കറൻ, ക്രിസ് ജോർഡൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 റൺസെടുത്ത ജേസൺ റോയിയുടെ പ്രകടന മികവിലാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ടോസ് നേടി ബൗളിങ് തെരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്‌ത്തി ഭുവനേശ്വർ കുമാർ മികച്ച തുടക്കം സമ്മാനിച്ചു. മൂന്നാം പന്തിൽ ജോസ് ബട്ലറെ താരം വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി. എന്നാൽ പിന്നീട് ഒത്തുചേർന്ന ജേസൺ റോയിയും ഡേവിഡ് മലാനും ചേർന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചു. ഇരുവരും ചേർന്ന് 64 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
എന്നാൽ 23 പന്തുകളിൽ നിന്നും നാലുബൗണ്ടറികളുടെ സഹായത്തോടെ 24 റൺസെടുത്ത ഡേവിഡ് മലാനെ വിക്കറ്റിന് മുന്നിൽ കുടുക്കി യൂസ്വേന്ദ്ര ചാഹൽ ഈ കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ ജേസൺ റോയിയുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 35 പന്തുകളിൽ നിന്നും നാലുബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും സഹായത്തോടെ 46 റൺസെടുത്ത റോയിയെ വാഷിങ്ടൺ സുന്ദർ പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് 91 ന് മൂന്ന് എന്ന നിലയിലായി.
തൊട്ടുപിന്നാലെ 15 പന്തുകളിൽ നിന്നും ഒരു ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 20 റൺസെടുത്ത ജോണി ബെയർസ്റ്റോയെയും പുറത്താക്കി വാഷിങ്ടൺ സുന്ദർ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേകി. എന്നാൽ പിന്നീട് ഒത്തുചേർന്ന നായകൻ ഒയിൻ മോർഗനും ബെൻ സ്റ്റോക്സും ചേർന്ന് സ്‌കോർ 142-ൽ എത്തിച്ചു. 17-ാം ഓവറിലെ ആദ്യ പന്തിൽ മോർഗനെ ശാർദുൽ ഠാക്കൂർ പുറത്താക്കി. 20 പന്തുകളിൽ നിന്നും നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 28 റൺസെടുത്താണ് നായകൻ മടങ്ങിയത്. അവസാന ഓവറിലെ നാലാം പന്തിൽ സ്റ്റോക്സിനെയും ശാർദുൽ മടക്കി. 21 പന്തുകളിൽ നിന്നും 24 റൺസാണ് താരം നേടിയത്. ആറുറൺസെടുത്ത സാം കറനും റൺസെടുക്കാതെ ക്രിസ് ജോർദാനും പുറത്താവാതെ നിന്നു.
മറുനാടന് മലയാളി ബ്യൂറോ