മുംബൈ: പത്തു തവണ ഗർഭിണിയായ യുവതിക്ക് പ്രസവത്തിനിടെ രക്തം വാർന്ന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബീഡഡ് ജില്ലയിലാണ് കരളുരുക്കുന്ന സംഭവം നടന്നത്. മീര ഏകാണ്ഡേ (38) എന്ന യുവതിയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. മുംബൈയിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള മജൽഗോൺ നഗരത്തിലെ സിവിൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇവർ പത്തു തവണ ഗർഭിണിയായെന്ന വിവരം മഹാരാഷ്ട്രയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

നഗരത്തിൽ പാൻ കട നടത്തിയായിരുന്നു ഇവർ ജീവിച്ചിരുന്നത്. ഇവർക്ക് ഏഴ് പെൺകുട്ടികൾ ഉണ്ട്. എന്നാൽ ഇവരുടെ കുടുംബത്തിന് ഒരു ആൺകുട്ടി കൂടെ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ രണ്ട് തവണ ഇവർക്ക് ഗർഭം അലസിയിരുന്നു.

ശനിയാഴ്ചയാണ് ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് ഇവർ ചാപിള്ളയെ പ്രസവിക്കുകയും അമിത രക്തസ്രാവം മൂലം മരിക്കുകയുമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇവരുടെ പെൺകുഞ്ഞുങ്ങളിൽ ഒരാളും നേരത്തെ മരിച്ചിരുന്നു.