കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞതാണെന്നു നിഷ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.സംഭവത്തിന്റെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിനു കേസെടുത്ത് നിഷയെ പൊലീസ് നിരീക്ഷണത്തിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അയൽവാസിയായ സ്ത്രീ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയപ്പോൾ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയച്ചു. സംശയം തോന്നിയ ഇവർ ആശാവർക്കറെ വിവരമറിയിച്ചു.

ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.നിഷയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടം ഇന്നു മെഡിക്കൽ കോളജിൽ നടത്തും.ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക്, മരിച്ച കുഞ്ഞിനെക്കൂടാതെ 5 മക്കളുണ്ട്.പെയിന്റിങ് തൊഴിലാളിയായ സുരേഷാണ് ഭർത്താവ്.

അതേസമയം മറ്റുകുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.