കോഴിക്കോട്: ഐഎൻഎല്ലിലെ പ്രതിസന്ധിക്ക് പിന്നിൽ സ്ഥാനം മോഹിച്ച് ലീഗിൽ നിന്നെത്തിയവരെ സംരക്ഷിക്കാൻ വേണ്ടി നടത്തിയ നീക്കങ്ങളാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. മന്ത്രിയുടെ സ്റ്റാഫിലും വിവിധ ബോർഡ്, കോർപറേഷനുകളിലും സ്ഥാനം നൽകാമെന്ന് പറഞ്ഞ് ലീഗിൽ നിന്നും അടർത്തിയെടുത്തവർക്ക് നൽകാൻ സ്ഥാനമില്ലാതായതോടെയാണ് തമ്മിലടി തുടങ്ങിയത്. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു കാസിം ഇരിക്കൂറാണ് ലീഗിൽ നിന്നും നിരവധി മുതിർന്ന നേതാക്കൾക്ക് സ്ഥാനം നൽകാമെന്ന് പറഞ്ഞ് ഐഎൻഎല്ലിലേക്ക് കൊണ്ടുവന്നത്.

ഇവരിൽ നിന്നെല്ലാം ചെറുതല്ലാത്ത സംഖ്യയും വിവധ ഐഎൻഎൽ നേതാക്കൾ കൈപറ്റിയതായാണ് വിവരം. എന്നാൽ ലീഗിൽ നിന്നും സ്ഥാനം മോഹിച്ചെത്തിയവരെ അംഗീകരിക്കാൻ പ്രൊഫ. എപി അബ്ദുൽ വഹാബ് തയ്യാറായിരുന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് പിഎസ്എസ് അഗത്വം കാസിം ഇരിക്കൂർ നാൽപത് ലക്ഷം രൂപക്ക് വിൽപന നടത്തിയെന്ന വിവരവും പറത്തറിഞ്ഞത്. ഇതോടെ പ്രതിസന്ധി മൂർച്ഛിക്കുകയായിരുന്നു. പിഎസ്‌സി അംഗത്വം വിൽപന നടത്തിയത് വിവാദമായതോടെ പ്രതീക്ഷിച്ച സ്ഥാനങ്ങൾ ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ ലീഗിൽ നിന്നും ഐഎൻഎല്ലിൽ എത്തിയവർ പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. ഇതിൽ പണം നൽകിയവർ പലരും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.

വർഷങ്ങളായി പാർട്ടിക്കൊപ്പം നിൽക്കുന്ന പ്രവർത്തകരെ തഴഞ്ഞ് കൊണ്ട് അടുത്ത കാലത്തായി അധികാരം മോഹിച്ച് പാർട്ടിയിലെത്തിയവർക്ക് സ്ഥാനങ്ങൾ നൽകാനാവില്ലെന്ന് സംസ്ഥാന പ്രസിഡണ്ടായിരുന്ന എപി അബ്ദുൽ വഹാബ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരെ തഴഞ്ഞ് ലീഗിൽ നിന്നും എത്തിയവർക്ക് സ്ഥാനങ്ങൾ നൽകിയാൽ അത് വീണ്ടും വിവാദങ്ങൾക്ക് വഴി വെക്കുമെന്നും അത്തരം വിവാദങ്ങൾ മുന്നണിയെ ബാധിക്കുമെന്നും അബ്ദുൽ വഹാബ് നിലപാടെടുത്തു. പ്രശ്നങ്ങളുടെ തുടക്കത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലും അബ്ദുൽ വഹാബ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഡ്രൈവറും പാചകക്കാരനും ഒഴികെ മന്ത്രിയുടെ സ്റ്റാഫിലേക്കുള്ള നിയമനം മുഖ്യമന്ത്രിയും സിപിഐഎമ്മും ഇടതുമുന്നണി നേതൃത്വവും അംഗീകരിച്ചു കൊണ്ട് മാത്രമെ നടത്താവൂ എന്ന് ഈ ചർച്ചയിൽ മുഖ്യമന്ത്രിയും നിലപാടെടുത്തതോടെയാണ് പ്രതിസന്ധി മൂർച്ഛിച്ചത്.ഇതോടെ സ്ഥാനം മോഹിച്ച് ലീഗിൽ നിന്നും എത്തിയവർ നിരാശരായി. ഇവരെ കൊണ്ട് വന്ന കാസിം ഇരിക്കൂറും പ്രതിസന്ധിയിലായി. പാർട്ടിക്ക് ആകെയുള്ള എംഎൽഎയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെ ഒപ്പം നിർത്തി മുന്നണിയെയും പാർട്ടിയെയും സമ്മർദ്ദത്തിലാക്കാനുള്ള കാസിം ഇരിക്കൂറിന്റെ ശ്രമങ്ങളാണ് ഇപ്പോൾ ഐഎൻഎല്ലിൻ പിളർപ്പിലേക്കെത്തിയത്. നേരത്തെ ഐഎൻഎല്ലുമായി ലയിക്കാനെത്തിയ പിടിഎ റഹീമിന്റെ പാർട്ടി ലയനത്തിൽ നിന്നും പിന്മാറിയതും ഐഎൻഎല്ലിൽ നിന്നാൽ പ്രതീക്ഷിച്ച സ്ഥാനങ്ങൾ ലഭിക്കില്ലെന്ന് കണ്ടതോടെയാണ്.

പഴയ പോലെ സ്വതന്ത്രമായി നിന്നാൽ ഏതെങ്കിലും ബോർഡ്, കോർപറേഷൻ അംഗത്വമെങ്കിലും തന്റെ പാർട്ടിയിലുള്ളവർക്ക് ലഭിക്കുമെന്ന തിരിച്ചറിവാണ് പിടിഎ റഹീമിനെ ഇത്തരമൊരു നിലപാട് എടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഐഎൻഎല്ലിലേക്കുള്ള പോക്കുവരവിൽ ആകെയുണ്ടായിരുന്ന കുറച്ച് പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും നഷ്ടപ്പെട്ടു എന്നതാണ് പിടിഎ റഹീമിന് സംഭവിച്ചത്.

ഐഎൻഎല്ലിന് മന്ത്രിസ്ഥാനം ലഭിച്ചത് മുതൽ ലീഗിൽ നിന്നുള്ള വ്യവസായികളായ പല നേതാക്കളും അധികാര സ്ഥാനങ്ങൾ മോഹിച്ച് ഐഎൻഎല്ലിലേക്ക് എത്തിയിരുന്നു. പ്രധാനമായും മന്ത്രിയുടെ സ്റ്റാഫിൽ കയറിപറ്റുക അതു വഴി അധികാരത്തിന്റെ പങ്കുപറ്റുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. കാസിം ഇരിക്കൂർ അടക്കമുള്ള ഐഎൻഎൽ നേതാക്കൾക്കൊപ്പം എംഎസ്എഫിൽ പ്രവർത്തിച്ചിരുന്നവരാണ് ഇത്തരത്തിൽ ഐഎൻഎല്ലിലേക്ക് എത്തിയത്.

ഇത്തരം ആളുകളെ സ്വീകരിക്കാൻ മന്ത്രിയായ അഹമ്മദ് ദേവർകോവിലും തയ്യാറായിരുന്നു. എന്നാൽ സംസ്ഥാന പ്രസിഡണ്ടായ എപി അബ്ദുൽ വഹാബും മുഖ്യമന്ത്രിയും ഇത് എതിർത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തന്റെ വാക്ക് കേട്ട് ലീഗിൽ നിന്നും വന്നവരെ സംരക്ഷിക്കാനും തൃപ്തിപ്പെടുത്താനുമായി കാസിം ഇരിക്കൂർ നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ ഐഎൻഎല്ലിന്റെ പിളർപ്പിൽ കലാശിച്ചിരിക്കുന്നത്.