മുംബൈ: 62 റൺസും മൂന്നുവിക്കറ്റുമായി രവീന്ദ്രജഡേജ കളം നിറഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 69 റൺസിന് തകർത്ത് ചെന്നൈ സുപ്പർ കിങ്ങസ്. ചെന്നൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ വെറും 122 റൺസേ നേടാനായുള്ളൂ.ജയത്തോടെ പോയന്റ് പട്ടികയിൽ ചെന്നൈ വീണ്ടും ഒന്നാമതെത്തി. ആദ്യ രണ്ടുസ്ഥാനക്കാർ തമ്മിൽ നടന്ന ആവേശപ്പോരിൽ ബാംഗ്ലൂരിനെ നിഷ്പ്രഭരാക്കിയാണ് ചെന്നൈ ജയിച്ചുകയറിയത്. ബാംഗ്ലൂരിന്റെ ഈ സീസണിലെ ആദ്യ തോൽവി കൂടിയാണ് ഇന്നത്തേത്.

191 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് കഴിഞ്ഞ മത്സരത്തിലെ ഹീറോ ദേവദത്ത് പടിക്കൽ സ്വപ്‌നതുല്യമായ തുടക്കമാണ് നൽകിയത്.ആദ്യ മൂന്ന് ഓവറിൽ തന്നെ ബാംഗ്ലൂർ 40 കടന്നു.44 ൽ നിൽക്കെ കോഹ്ലിയെ പുറത്താക്കി സാം കറനാണ്് ബാംഗ്ലൂരിന് ആദ്യപ്രഹരമേൽപ്പിച്ചത്.തുടർന്ന് സ്‌കോർ 54 ൽ നിൽക്കെ 34 റൺസെടുത്ത പടിക്കലിനെ താക്കൂർ വീഴ്‌ത്തിയതോടെ ബാംഗ്ലൂരിന്റെ പതനം തുടങ്ങി.

പിന്നീട്  പന്തെറിയാനെത്തിയവരെല്ലാം തങ്ങളുടെ ജോലി കൃത്യമായി ചെയ്തതോടെ ബാംഗ്ലൂരിന്റെ പതനം പൂർത്തിയായി.അപകടകാരികളായ ഗ്ലെൻ മാക്‌സ് വെല്ലനെയും എബിഡിയെയും മടക്കി രവീന്ദ്ര ജഡേജ തന്നെയാണ് ചെന്നൈയുടെ വിജയം ഉറപ്പിച്ചത്.22 റൺസെടുത്ത മാക്‌സവെല്ലും ഡിവില്ലിയേഴ്‌സും ബൗൾഡാവുകയായിരുന്നു.7 റൺസെടുത്ത വാഷിങ്ങ് ടൺ സുന്ദറായിരുന്നു ജഡേജയുടെ മൂന്നാമത്തെ ഇര.സുന്ദറിനെ ജഡേജ റുത്‌രാജിന്റെ കൈകളിലെത്തിക്കുകയായിരുന്നു.ഇതിനുപുറമെ ഡാൻ ക്രിസ്റ്റ്യന്റെ റണ്ണൗട്ടും ജഡേജ തന്റെ അക്കൗണ്ടിൽ ചേർത്തു.

ചെന്നൈയ്ക്ക് വേണ്ടി ജഡേജ നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റ് വീഴ്‌ത്തി. ഇമ്രാൻ താഹിർ രണ്ട് വിക്കറ്റ് നേടി. ശാർദുൽ ഠാക്കൂർ, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അവസാന ഓവറിൽ കൊടുങ്കാറ്റായി 37 റൺസെടുത്ത രവീന്ദ്രജഡേജയുടെ ബാറ്റിങ്ങ് കരുത്തിലാണ് 191 റൺസെടുത്തത്. ജഡേജയ്ക്ക് പുറമെ
അർധസെഞ്ചുറി നേടിയ ഓപ്പണർ ഫാഫ് ഡുപ്ലെസ്സിയും ചെന്നൈക്ക് വേണ്ടി തിളങ്ങി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും ചേർന്ന് നൽകിയത്. ഡുപ്ലെസിയാണ് ആക്രമിച്ച് കളിച്ച് സ്‌കോർ ഉയർത്തിയത്. ബാറ്റിങ് പവർപ്ലേയിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി.ഡുപ്ലെസിയും ഗെയ്ക്വാദും അനായാസം റൺസ് കണ്ടെത്തിയതോടെ ബാംഗ്ലൂർ നന്നായി വിയർത്തു. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്‌ത്താൻ കോലിക്കും സംഘത്തിനും സാധിച്ചില്ല.

ഒടുവിൽ പത്താം ഓവറിലെ ആദ്യ പന്തിൽ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹൽ ബാംഗ്ലൂരിന് അനിവാര്യമായ വിക്കറ്റ് സമ്മാനിച്ചു. 25 പന്തുകളിൽ നിന്നും 33 റൺസെടുത്ത ഗെയ്ക്വാദിനെ ചാഹൽ ജാമിസണിന്റെ കൈയിലെത്തിച്ചു. ആദ്യ വിക്കറ്റിൽ ഡുപ്ലെസിക്കൊപ്പം 74 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് താരം ക്രീസ് വിട്ടത്.

പിന്നാലെ വന്ന സുരേഷ് റെയ്‌ന നന്നായി ബാറ്റ് ചെയ്തതോടെ ചെന്നൈ സ്‌കോർ കുതിച്ചു. റെയ്‌നയും ഡുപ്ലെസിയും ചേർന്ന് 12.1 ഓവറിൽ ടീം സ്‌കോർ 100 കടത്തി. വൈകാതെ 40 പന്തുകളിൽ നിന്നും ഡുപ്ലെസി അർധശതകം നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും താരം അർധസെഞ്ചുറി നേടി ഫോം തെളിയിച്ചു.

എന്നാൽ ഡുപ്ലെസിയുടെ അർധസെഞ്ചുറിക്ക് പിന്നാലെ സുരേഷ് റെയ്‌നയെ മടക്കി ഹർഷൽ പട്ടേൽ കളി ബാംഗ്ലൂരിന് അനുകൂലമാക്കി. 18 പന്തുകളിൽ നിന്നും 24 റൺസെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തിൽ ഡുപ്ലെസിയെയും മടക്കി ഹർഷൽ ചെന്നൈയ്ക്ക് ഇരട്ട പ്രഹരമേകി. 41 പന്തുകളിൽ നിന്നും 50 റൺസെടുത്താണ് താരം മടങ്ങിയത്. ഇതോടെ ചെന്നൈ അപകടം മണത്തു.

പിന്നാലെ ക്രീസിൽ ഒത്തുചേർന്ന അമ്പാട്ടി റായുഡു-രവീന്ദ്ര ജഡേജ സഖ്യം സ്‌കോർ ഉയർത്താനായി ശ്രമങ്ങൾ നടത്തി. ഇരുവരും ചേർന്ന് സ്‌കോർ 142-ൽ എത്തിച്ചു. എന്നാൽ വീണ്ടും ഹർഷൽ പട്ടേൽ ചെന്നൈയ്ക്ക് ഭീഷണിയായി. 18-ാം ഓവറിൽ 14 റൺസെടുത്ത അമ്പാട്ടി റായുഡുവിനെ മടക്കി താരം ചെന്നൈയുടെ നാലാം വിക്കറ്റ് വീഴ്‌ത്തി.

അവസാന ഓവറുകളിൽ ബാംഗ്ലൂർ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ചതോടെ ചെന്നൈയ്ക്ക് സ്‌കോർ ഉയർത്താനായില്ല. 18.5 ഓവറിലാണ് ടീം സ്‌കോർ 150 കടന്നത്.

എന്നാൽ ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചായി നാല് സിക്‌സുകൾ നേടി രവീന്ദ്ര ജഡേജ സ്‌കോറിങ്ങിന് കുതിപ്പേകി. താരം വെറും 25 പന്തുകളിൽ നിന്നും അർധശതകവും നേടി. അവസാന ഓവറിൽ അഞ്ച് സിക്‌സുകളും ഒരു ബൗണ്ടറിയുമടക്കം 37 റൺസാണ് ജഡേജ അടിച്ചെടുത്തത്. അതിൽ ഒരു നോബോളും ഉൾപ്പെടും. അവിശ്വസനീയമായ പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്.

ജഡേജ വെറും 28 പന്തുകളിൽ നിന്നും നാല് ഫോറുകളുടെയും അഞ്ച് സിക്‌സുകളുടെയും അകമ്പടിയോടെ 62 റൺസെടുത്തും ധോനി രണ്ട് റൺസെടുത്തും പുറത്താവാതെ നിന്നു.
ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് ചാഹൽ സ്വന്തമാക്കി.