മാവേലിക്കര: കണ്ടിയൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് മാവേലിക്കര പൊലീസിന്റെ പിടിയിലായി. കണ്ടിയൂർ കുരുവിക്കാട് വീട്ടിൽ ശ്രീജിത്ത് (29) ആണ് അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ വിദേശ മദ്യ ശേഖരം കണ്ടെടുത്തത്. ജവാൻ ബ്രാൻഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

മാവേലിക്കര ഇൻസ്പെക്ടർ ജി പ്രൈജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, എസ് ഐമാരായ പത്മകുമാർ, ആനന്ദകുമാർ, ശിവപ്രസാദ്, എ എസ് ഐ രാജഷ് ചന്ദ്രൻ, സിപിഒമാരായ കെ അൽഅമീൻ, സുനിൽകുമാർ കെ വി എന്നിവർ പങ്കെടുത്തു. ബാറും ബിവറേജസും തുറക്കാത്ത സാഹചര്യത്തിൽ അവസരം മുതലെടുത്ത് വൻ വിലക്ക് വിൽക്കുവാനായി സൂക്ഷിച്ചതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു.

ഇയാൾക്ക് മദ്യം എത്തിച്ചു നൽകിയവരെ സംബന്ധിച്ച സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പിയിലെ ബ്രാൻഡിങ് ഉൾപ്പടെയുള്ളവയിൽ സംശയമുള്ളതായും ഇതിൽ വിശദമായ പരിശോധന നടക്കുമെന്നും പൊലീസ് അറിയിച്ചു.