പത്തനംതിട്ട: രണ്ടു വർഷം മുൻപ് മാസങ്ങളുടെ ഇടവേളയിൽ രണ്ടു ബാലികമാരെ പീഡിപ്പിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കുവൈറ്റിലേക്ക് കടന്ന ജെസിബി ഡ്രൈവർക്കെതിരേ പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

റാന്നി ഐത്തല സ്വദേശി റിൻസണി(34)നെതിരേയാണ് റാന്നി പൊലീസിന്റെ നടപടി. 2019 ൽ ഏകദേശം ഒരേ സമയത്താണ് 10-ാം ക്ലാസിൽ പഠിച്ചിരുന്ന രണ്ടു പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ജെസിബിയുമായി മണ്ണെടുക്കാൻ എത്തിയ ഇയാൾ വീട്ടിലുള്ളവരുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പീഡനം നടത്തിയത്.

ഒരു കേസിൽ 2019 ൽ തന്നെ റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷം ഇയാളെ നാട്ടിൽ വരുത്താനുള്ള നീക്കം നടത്തുമ്പോഴാണ് കഴിഞ്ഞ ദിവസം വടശേരിക്കരയിലുള്ള പതിനേഴുകാരിയുടെ പീഡന പരാതി ഇയാൾക്കെതിരേ വന്നത്. ആദ്യം പരാതി വന്ന പീഡനം 2019 ഏപ്രിൽ മാസത്തേതായിരുന്നു.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത വടശേരിക്കര കേസിൽ പീഡനം നടന്നത് ഇതേ വർഷം മാർച്ചിലായിരുന്നു. മെയ്‌ മാസത്തിൽ പാസ്പോർട്ട് എടുത്ത റിൻസൺ ദിവസങ്ങൾക്കുള്ളിൽ കുവൈറ്റിലേക്ക് പോവുകയും ചെയ്തു. ഇതിന് പിന്നാലെ ജൂലൈ മാസത്തിൽ ആദ്യ പീഡന പരാതി വന്നു. റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിൻസനെ നാട്ടിലെത്തിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് കോവിഡ് വന്നത്.

ഇതിനിടെ അതേ വർഷം തന്നെ നടന്ന രണ്ടാമത്തെ പീഡന പരാതിയും കഴിഞ്ഞ ദിവസം പൊലീസിന് മുന്നിലെത്തി. വടശേരിക്കര സ്വദേശിനിയായ പതിനേഴുകാരിയാണ് ഈ കേസിലെ പരാതിക്കാരി. കുട്ടിക്ക് 15 വയസുള്ളപ്പോഴാണ് റിൻസൺ പീഡിപ്പിച്ചത്. ജെസിബിയുമായി മണ്ണെടുക്കുന്നതിന് പെൺകുട്ടിയുടെ വീട്ടിലെത്തിയ റിൻസൻ വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചു. പണി ചെയ്തതിന്റെ പണം വാങ്ങാനെന്ന പേരിൽ ഇയാൾ പലപ്പോഴും വീട്ടിൽ എത്തി.

ഇതിനിടെ മാതാവ് വിട്ടീലില്ലാത്ത സമയം നോക്കി എത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രണ്ടു തവണ ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചു. പിന്നീട് സമൂഹമാധ്യമം വഴി വീഡിയോ കോൾ വിളിക്കുകയും പെൺകുട്ടിയുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. കുട്ടി ഈ വിവരം വീട്ടുകാരോട് പറഞ്ഞു. വിദേശത്തായിരുന്ന പിതാവ് നാട്ടിൽ വന്ന ശേഷമാണ് ചൈൽഡ് ലൈനിനെ അറിയിച്ചത്.

സാമൂഹിക മാധ്യമങ്ങൾ വഴി പകർത്തിയ വീഡിയോ പ്രചരിപ്പിക്കുമെന്ന ഭീതി കാരണം പെൺകുട്ടി ആകെ അസ്വസ്ഥയാണ്. ഇതേ തുടർന്നാണ് ഇപ്പോൾ പരാതിക്കൊരുങ്ങിയത്. റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസും പോക്‌സോ തന്നെയാണ്.