കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ശുഭപ്രതീക്ഷയുണ്ടെന്ന് പൊലീസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ടകേസ് കഴിഞ്ഞ മൂന്നു വർഷക്കാലമായി പൊലീസ് അന്വേഷിക്കുകയാണ്. അടുത്തകാലത്തായി ജസ്ന തിരോധാനം വീണ്ടും ചർച്ചയാക്കപ്പെട്ടു. കേസ് അന്വേഷിച്ച പത്തനംതിട്ട പൊലീസ് മേധാവി കെ.ജി. സൈമൺ കഴിഞ്ഞ ദിവസംനടത്തിയ വെളിപ്പെടുത്തലുകളാണ് അതിനു കാരണം.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സൂചനകൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ വാക്കുകൾ ജസ്നയുടെ കുടുംബത്തിനു നൽകുന്ന പ്രതീക്ഷ ചെറുതല്ല. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. ടോമിൻ തച്ചങ്കരിയും മുൻപ് ചില സൂചനകൾ നൽകിയിരുന്നു. എന്നാൽ പുറത്തു പറയാൻ പറ്റാത്ത എന്തു രഹസ്യമാണ് പൊലീസ് സൂക്ഷിക്കുന്നതെന്നറിയില്ലെന്നും ലഭ്യമായ വിവരങ്ങൾ തന്നോടെങ്കിലും പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്നയുടെ പിതാവ് ജയിംസ് വ്യക്തമാക്കി.

2018 മാർച്ച് 22-നാണ് എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകളായ ജെസ്നയെ കാണാതാവുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്കുപോകുന്നതായി പറഞ്ഞാണ് ജസ്ന വീട്ടിൽ നിന്നും പുറപ്പെടുന്നത്. എന്നാൽ എരുമേലി സ്റ്റാൻഡുവരെ എത്തിയ ജസ്ന പിന്നീടെങ്ങോട്ടു പോയി എന്നതിനെക്കുറിച്ച് സൂചനകളെന്നുംതന്നെയില്ല.

ജസ്നയ്ക്കായി കഴിഞ്ഞ മൂന്നുവർഷത്തോളമായി പൊലീസ് കേരളത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളുടേയും സഹകരണത്തോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കോവിഡ് വ്യാപനവും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. എത്രയും വേഗം മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ജസ്‌ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ വിരമിച്ചിരുന്നു. 2018 മാർച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നൽകി. വീട്ടിൽനിന്ന് പോകുമ്പോൾ ജെസ്ന മൊബൈൽ ഫോൺ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോൺ - മൊബൈൽ നമ്പരുകൾ ശേഖരിച്ചു. 4,000 നമ്പരുകൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജെസ്നയല്ലെന്നു പിന്നീട് വ്യക്തമായി.

ബെംഗളൂരു എയർപോർട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല. സംഭവദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു.