കണ്ണൂർ: ഫാം നടത്തുന്ന സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടതിന് സ്ഥല ഉടമയായ ഡോക്ടറെ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. തൊട്ടിൽ പാലം കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസ്മോനെയാണ്(32) ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് അറസ്റ്റ് ചെയ്തത്.

പേരാവൂർ ഡി.വൈ.എസ്‌പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. നാലുപ്രതികളുള്ള കേസിലെ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാൾ കൂടി പിടിയിലാവാനുണ്ട്. ഡി.വൈ.എസ്‌പിക്ക് പുറമെ എസ്‌ഐ. ഇ.കെ.രമേശ്,എഎസ്ഐ. കെ.വി.ശിവദാസൻ,രജീഷ്,മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബംഗളൂരുവിൽ സ്ഥിര താമസക്കാരായ മലയാളി ദമ്പതികളാണ് അക്രമത്തിന് ഇരയായയത്. കൊട്ടിയൂർ അമ്പായത്തോടിന് സമീപത്തുള്ള ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ 2020 ജനുവരി 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികളെ തോക്കും വാളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിടുകയും ഭാര്യയെ ഉറക്ക ഗുളിക നൽകി സംഭവത്തിലെ ഒന്നാം പ്രതി റോജസ് എന്ന ജിസ്മോൻ ശാരീരികമായി പീഡിപ്പിക്കുകയും ബോധം നശിച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ ആരൊക്കെയോ വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു എന്നായിരുന്നു പരാതി.

രണ്ട് ദിവസത്തിന് ശേഷം ഇവരുടെ പിടിയിൽ നിന്നും രക്ഷപെട്ട ഭർത്താവ് വിവരം അടുത്തുള്ള വീട്ടുകാരെ അറിയിക്കുകയും അവർ പൊലീസിൽ വിളിച്ചറിയക്കുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അമ്പായത്തോട്ടിൽ ദമ്പതികൾക്ക് നാലര ഏക്കർ സ്ഥലം ഉണ്ട്. ഇവിടെ ഒരു വീടും രണ്ട് വലിയ ഷെഡും ഉണ്ട്. പച്ച മരുന്നുകളുടെ കൃഷിയാണ് ഇവിടെ ചെയ്തു നന്നിരുന്നിത്. 2019 ൽ ഷെഡ്ഡുകൾ ഒഴിഞ്ഞു കിടന്നതിനാൽ ദേവസ്യ, റോസമ്മ എന്നീ ദമ്പതികൾക്ക് ഫാം നടത്തുവാനായി ഏൽപ്പിച്ചു. ഇവർ മകനായ റോജസ് എന്ന ജിസ്മോനെ ചുമതലപ്പെടുത്തി.

അങ്ങനെ ജിസ്മോനും സുഹൃത്തുക്കളും ചേർന്ന് ഫാം നടത്തിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ ഫാമിൽ അനാശ്യാസ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും കാട്ടി നാട്ടുകാർ ദമ്പതികളോട് പരാതി പറയാൻ തുടങ്ങി. നാട്ടുകാർക്ക് ഇവരെ കൊണ്ട് വലിയ തലവേദനയുമായി. പൊലീസിൽ ഇത് സംബന്ധിച്ച് നാട്ടുകാർ പരാതിയും നൽകി. ഇതേ തുടർന്ന് ഫാം നടത്തിപ്പ് തുടർന്നു കൊണ്ടു പോകാൻ കഴിയില്ലെന്നും അതിനാൽ എത്രയും വേഗം സ്ഥലം ഒഴിയണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒഴിയാൻ അൽപ്പം കൂടി സമയം തരണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ജനുവരി 15 വരെ സമയം കൊടുത്തു.

ജിസ്മോനും സുഹൃത്തുക്കളും സ്ഥലം ഒഴിഞ്ഞു പോയോ എന്നറിയാനായി ദമ്പതികൾ ജനുവരി 16 ന് സ്ഥലത്തെത്തി. എന്നാൽ ഇവർ സ്ഥലം ഒഴിഞ്ഞിരുന്നില്ല. സ്ഥലം ഒഴിഞ്ഞ് വേഗം പോയില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നു ഡോക്ടർ പറഞ്ഞപ്പോൾ പൊലീസും കേസുമൊക്കെ ഞങ്ങൾ ഒരുപാട് കണ്ടിട്ടുള്ളതാണ് എന്ന് പറഞ്ഞ് ദമ്പതികളെ മർദ്ദിക്കുകയായിരുന്നു. നാലുപേർ ചേർന്ന് ഇവരെ പ്ലാസ്റ്റിക് കയറുപയോഗിച്ച് കെട്ടിയിടുകയും വായിൽ ടേപ്പ് ചുറ്റുകയും ചെയ്തു. തുടർന്ന് ഇവരുടെ പക്കൽ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗ്, പേഴ്സ്, സ്വർണം തുടങ്ങിയവ കവർന്നെടുക്കുകയും ചെയ്തു.

പിന്നീട് ഡോക്ടറെ ഒരു ഷെഡ്ഡിലെക്ക് മാറ്റുകയും മറ്റൊരു ഷെഡ്ഡിൽ ഭാര്യയെ കൊണ്ടിടുകയും ചെയ്തു. ഭാര്യയുടെ വായിലേക്ക് ഉറക്ക ഗുളിക ഇട്ടു കൊടുത്ത് വെള്ളം കുടിപ്പിച്ചു. ശേഷം ജിസ്മോൻ ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം അബോധാവസ്ഥയിലേക്ക് പോയപ്പോൾ മറ്റ് ചിലരും പീഡിപ്പിച്ചതായി ഡോക്ടറുടെ ഭാര്യ പൊലീസിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. ബോധം തെളിഞ്ഞപ്പോൾ ദേഹമാസകലും മുറിവും വേദനയുമായിരുന്നു എന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

പിന്നീട് രണ്ട് ദിവസത്തോളം ഇരുവരെയും മുറിയിൽ പൂട്ടിയിടുകയായിരുന്നു. ജനുവരി 19 ന് പുലർച്ചെ പ്രതികളുടെ കണ്ണ് വെട്ടിച്ച് ഡോക്ടർ പുറത്ത് കടക്കുകയും സമീപത്തെ ഒരു വീട്ടിലെത്തി വിവരം പറയുകയുമായിരുന്നു. ഈ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡോക്ടർ രക്ഷപെട്ടു എന്ന് മനസ്സിലായതോടെ പ്രതികൾ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. കേളകം പൊലീസ് സ്ഥലത്തെത്തിയാണ് ഭാര്യയെ രക്ഷപെടുത്തിയത്.

പൊലീസ് വേഗം തന്നെ ഇരുവർക്കും വൈദ്യസഹായം നൽകുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇതിനിടയിൽ ബംഗളൂരുവിലെ വീട്ടിൽ നിന്നും കാറും മക്കളെയുമായി ജിസ്മോൻ കടന്നു കളഞ്ഞു എന്ന് വിവരം ദമ്പതികൾക്ക് ലഭിച്ചു. പരിഭ്രാന്തരായ അവർ ബംഗളൂരുവിൽ എത്തുമ്പോൾ കുട്ടികൾ സുരക്ഷിതരായി അവിടെയുണ്ട്. പക്ഷേ കാറുമായി ജിസ്മോൻ കടന്നുകളഞ്ഞതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കി. കാർ മോഷണം പോയി എന്ന് കാട്ടി ബഗൽഗുണ്ടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

കർണ്ണാടക പൊലീസിന്റെ അന്വേഷണത്തിൽ ജിസ്മോനെതിരെ കർണ്ണാടകയിലും കേരളത്തിലും നിരവധി കേസുകൾ ഉണ്ടെന്ന് ദമ്പതികൾ മനസ്സിലാക്കി. കേളകം പൊലീസിൽ പരാതി നൽകിയെങ്കിലും നീക്കു പോക്കില്ലാത്തതിനെതുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മാർച്ച് 5 ന് എത്രയും വേഗം സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദ്ധേശം നൽകുകയും ചെയ്തു.

എന്നാൽ വീണ്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ദമ്പതികൾ ഇരിട്ടി ഡി.വൈ.എസ്‌പിയെ നേരിൽ കണ്ട് പരാതി ഉന്നയിച്ചത്. ഇതിനെ തുടർന്ന് അന്വേഷണം ഡി.വൈ.എസ്‌പി ഏറ്റെടുക്കുകയും നാലുപേരെ പ്രതിചേർത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.