പന്തളം: റെയിൽവേയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പെൺമക്കളിൽ നിന്ന് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയ വയോധികയെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് അനിഴം വീട്ടിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീതാ റാണിയെ(63)യാണ് എസ്എച്ച്ഓ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

റെയിൽവേയിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ക്ലാർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത്, വ്യാജ നിയമന ഉത്തരവ് നൽകി മുളമ്പുഴ സ്വദേശികളായ സഹോദരിമാരിൽ നിന്നുമാണ് പണം തട്ടിയെടുത്തത്.

2019 ഫെബ്രുവരിയിൽ ജോലിക്കായി ചെന്നൈ രാജീവ് ഗാന്ധി മെമോറിയൽ ആശുപത്രിയിൽ എത്തിയ യുവതികൾ അവിടെ വച്ച് ഒറ്റപ്പാലം സ്വദേശി രാജേഷിനെ പരിചയപ്പെട്ടിരുന്നു. രാജേഷ് ഇവർക്ക് റെയിൽവേയിൽ ജോലി ചെയ്തു. തുടർന്ന് തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശിയായ പ്രകാശിന്റെ നമ്പരും നൽകി. പ്രകാശാണ് ഗീതാ റാണിയെ ഇവർക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. റെയിൽവേ ജോലിക്കാരിയെന്ന വ്യാജേനെ ഗീത ഇവരുമായി ബന്ധം സ്ഥാപിച്ചു. ചെട്ടികുളങ്ങരയിലെ സ്വകാര്യ സ്‌കൂളിൽ ക്ലാർക്കായിരുന്നു ഗീതയെന്ന് പൊലീസ് പറഞ്ഞു.

യുവതികൾക്ക് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ചെന്നൈയിലേക്ക് വിളിച്ചു വരുത്തി. അവിടെ സെറ്റിട്ട് അഭിമുഖം നടത്തി. ജോലിക്കായി ഇരുവർക്കും നിയമന ഉത്തരവും നൽകി. ഒറിജിനലിനെ വെല്ലുന്ന വ്യാജനായിരുന്നു അത്. പ്രകാശാണ് വ്യാജ നിയമന ഉത്തരവ് തയാറാക്കുന്നത്. ചെന്നൈയിൽ മെഡിക്കൽ പരിശോധന നടത്തി ജോലി ഉറപ്പിച്ച യുവതികൾ പിന്നീട് നാലു തവണയായി 18 ലക്ഷം രൂപ ഗീതാ റാണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു. സമാന കേസിൽ മുമ്പ് പലതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവസാനമായി തൃശൂരിൽ വ്യാജ തങ്ക വിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുമ്പോഴാണ് അറസ്റ്റ്

തൃശൂർ, ചവറ, അഞ്ചാലുംമൂട്, അടൂർ, കണ്ണൂർ സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ഇവർ. 2013 മുതൽ ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്നുണ്ട്. കൂട്ടുപ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഗീതാ റാണിയെ തൃശൂർ വനിത ജയിലിലേക്ക് റിമാൻഡ് ചെയ്തു. എസ്‌ഐ ജി. ഗോപൻ, എഎസ്ഐ. ജി. അജിത്ത്, മഞ്ജുമോൾ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.