തിരുവനന്തപുരം: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് കോവിഡ് 19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ പങ്കുവെച്ച പശ്ചാത്തലത്തിൽ മുൻ മന്ത്രിക്കെതിരെ സാമൂഹ്യ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജോമോൻ അൽഫോൻസിനെതിരെ രംഗത്തെത്തിയത്. 'മദേർസ് മീൽ' എന്ന ചാരിറ്റിയുടെ പേരിൽ അൽഫോൻസ് പുറത്തിറക്കിയ വീഡിയോയിലാണ് തന്റെ മാതാവ് കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് വെളിപ്പെടുത്തിയത്. ഈ പശ്ചാത്തലത്തെയാണ് ജോമോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്തത്.

ജോമോൻ പുത്തൻ പുരയ്ക്കലിന്റെ പേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും ങജ യുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു.

2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്‌കാരം നടത്തിയത്. അന്ന് ഈ സംസ്‌കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്‌കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്‌കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിന്റെ അമ്മയുടെ ഓർമയിൽ 'മദേർസ് മീൽ' എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്.

അതേസമയം അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് മരിച്ചത് കോവിഡ് മുക്തയായ ശേഷമായിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെയായിരുന്നു മാതാവ് ബ്രിജിത് മരിച്ചത്. ഡൽഹിയിൽ കണ്ണന്താനത്തിനൊപ്പമായിരുന്നു ബ്രിജിത് കഴിഞ്ഞിരുന്നത്. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയും പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് അവർ മരണപ്പെട്ടത്.