കോട്ടയം: പാലാ നഗരസഭയിലുണ്ടായ കൈയാങ്കളിയിൽ പ്രതികരിച്ച് കേരളാ കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി. പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് ജോസ് കെ മാണി ആവർത്തിച്ചു. നഗരസഭയിലുണ്ടായ കൈയാങ്കളി വ്യക്തിപരമായ വിഷയത്തിന്മേലാണ്. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിപിഎമ്മും-കേരളാ കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങളില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

അതേസമയം ഇന്നലെ ഉണ്ടായ സംഘർഷത്തിന് പിന്നാലെ പാലായിൽ ജോസ് കെ മാണിക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ജോസ് കെ മാണി കുലം കുത്തിയാണെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. പോളിങ് ബൂത്തിൽ എത്തുമ്പോൾ ഇത് ഓർക്കണമെന്നും പോസ്റ്ററിൽ ആഹ്വാനം ചെയ്തു. സേവ് സിപിഐഎം ഫോറത്തിന്റെ പേരിലാണ് പാലാ നഗരത്തിൽ പോസ്റ്ററുകൾ പതിച്ചത്. എന്നാൽ പോസ്റ്ററിന് പിന്നിൽ കോൺ്ഗ്രസുകാരാണെന്നാണ് ജോസ് വിഭാഗം പറയുന്നത്.

കഴിഞ്ഞ ദിവസം നഗര സഭാ കൗൺസിൽ യോഗം ചേർന്നപ്പോൾ, നേരത്തെയുണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം സിപിഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനെ എതിർത്ത് കേരള കോൺഗ്രസിന്റെ ബൈജു കൊല്ലംപറമ്പിൽ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.

ആദ്യം ബിനുവിനെ ബൈജു തള്ളിയിട്ടു. പിന്നീട് പിന്നിലൂടെ വന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇരുവിഭാഗത്തെയും കൗൺസിലർമാർ ചേരിതിരിഞ്ഞ് വെല്ലുവിളികളും ഭീഷണികളും ഉയർത്തി. ഇതോടെ, കൗൺസിൽ പിരിച്ചുവിടുകയാണെന്ന് ചെയർമാൻ അറിയിച്ചു. പിരിഞ്ഞുപോവുകയായിരുന്ന ബൈജുവിനെ ബിനു പുറകിലൂടെയെത്തി വീണ്ടും മർദ്ദിച്ചെന്നാണ് വിവരം. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ജോസ് കെ മാണി കൂറുമാറിയതിന് പിന്നാലെ വർഷങ്ങൾക്ക് ശേഷമാണ് പാലാ നഗരസഭാ ഭരണം ഇടതിന്റെ കൈകളിലെത്തിയത്. കേരള കോൺഗ്രസ് എം-സിപിഐഎം സഖ്യമാണ് നഗരസഭ ഭരിക്കുന്നത്. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാർട്ടികളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സ്റ്റാൻഡിങ് കമ്മറ്റി ചേരുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നേരത്തെതന്നെയുണ്ടായിരുന്നു.

പാലാ നഗരസഭയിലെ കൈയാങ്കളി നിർഭാഗ്യകരമായിപ്പോയെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകർ ജാഗ്രത കാണിക്കണമായിരുന്നുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ പ്രതികരിച്ചു.