കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്നും പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് നടത്തിയതെന്നും നടനും സാംസ്‌കാരിക പ്രവർത്തകനുമായ  ജോയ് മാത്യു . പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

മനുഷ്യനന്മക്കായും പുരോഗമന ആശയങ്ങൾക്കായും പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ ദൗത്യം ചെയ്യുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. സ്പ്രിങ്കളർ, ആഴക്കടൽ കരാർ, ബ്രൂവറി അടക്കമുള്ള 14ഓളം കാര്യങ്ങളിൽ ചെന്നിത്തലക്ക് മുമ്പിൽ സർക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നുവെന്നും ജോയ് മാത്യു പറഞ്ഞു.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എൽഡിഎഫിന് ഇത് പോലെ ഒരു വിഷയവും ഉയർത്താനായില്ല. ചെന്നിത്തലയെ മാധ്യമങ്ങൾ അവഗണിച്ചുവെന്നും കോമാളിയായി ചിത്രീകരിച്ചു.

'കേരളത്തിൽ ഏതെങ്കിലുമൊരു നേതാവിന് രാഹുൽ ഗാന്ധിയെപ്പോലെ ഓട്ടോറിക്ഷയിൽ കയറി യാത്രചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?ഇനി ആരെങ്കിലും അങ്ങനെ ചെയ്താൽ ഇവിടുത്തെ ജനം അത് അംഗീകരിക്കുമോ? എനിക്കുതോന്നുന്നത് ഇതിനൊക്കെ അപവാദമായിട്ടുള്ള ഒരാൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്നാണ്. അദ്ദേഹത്തിനു വേണമെങ്കിൽ ഓട്ടോറിക്ഷയിൽ കയറാം. ആർക്കും ഒരു അനൗചിത്യവും തോന്നില്ല'-ജോയ് മാത്യു അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ബിംബാരാധനയാണെന്നും ബുദ്ധി ജീവികൾ ഇടതുപക്ഷത്തെ തിരുത്തില്ലെന്നും ജോയ് മാത്യു പറഞ്ഞു.