മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ അറസ്റ്റ് ചെയ്തു. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിലാണ് അറസ്റ്റ്. ഒക്ടോബർ 27ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് നടപടി.ഒരു മാസം മുൻപാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് കേസെടുത്തത്.

സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിലും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലും വീഡിയോയിൽ പരാമർശം നടത്തിയ സി എസ് കർണനെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്് കത്തും അയച്ചിരുന്നു. ഇതിന് പിന്നാലെ പരാതി നൽകി ഒരു മാസം തികയുമ്പോഴാണ് കർണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർക്കെതിരെ ലൈംഗികാതിക്രമ ആരോപണമാണ് വീഡിയോയിലൂടെ കർണൻ ഉന്നയിച്ചത്. കോടതികളിലെ വനിതാ ജീവനക്കാരെയും വനിതാ ജഡ്്ജിമാരെയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് ആരോപണം. ആക്രമണത്തിന് ഇരയായവർ എന്ന് പറഞ്ഞ് പേരെടുത്തായിരുന്നു കർണന്റെ വീഡിയോ പരാമർശം.

2017ൽ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി കർണനെ ആറുമാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.കോടതിയലക്ഷ്യ കേസിൽ ഏഴംഗ ബെഞ്ച് കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സർവീസിൽ നിന്ന് പിരിയാൻ ആറുമാസം മാത്രം അവശേഷിക്കേയായിരുന്നു ശിക്ഷാവിധി.