വടകര: രക്തസാക്ഷികളുടെ മണ്ണിൽ ചരിത്രം തിരുത്തുകയാണ് കെ കെ രമ എന്ന സഖാവ്. വടകരയിൽ നിന്നും കെ കെ രമ വിജയിച്ചു കയറുമ്പോൾ അത് ടി പി ചന്ദ്രശേഖരന്റെ വിജയമായി മാറുകയാണ്. സിപിഎം. പ്രവർത്തകൻ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പത് വർഷം പിന്നിടുമ്പോഴാണ് വടകരയിൽ കെ കെ രമ വിജയിച്ചു കയറുന്നത്. ഇടതു പക്ഷത്തെ അല്ലാതെ നാളിതുവരെ സ്വീകരിച്ചിട്ടില്ലാത്ത വടകര കെ.കെ. രമയിലൂടേയും ആർ.എംപിയിലൂടേയും യു.ഡി.എഫിന് വഴി തുറന്നിരിക്കുയാണ്.

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അന്ന് മുതൽ കൊലപാതക രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലത്തിൽ നിന്ന് ചന്ദ്രശേഖരന്റെ ഭാര്യ തന്നെ നിയമസഭയിലേക്ക് ഉറപ്പിച്ചപ്പോൾ അത് സിപിഎമ്മിനേൽക്കുന്ന രാഷ്ട്രീയ തിരിച്ചടി കൂടിയായി. ആർ.എംപി. എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണവും അത് രാഷ്ട്രീയ കേരളത്തിന്റെ മറക്കാത്ത ഏടായി മാറുകയും ചെയ്തത് ഒരിക്കൽ കൂടെ സജീവമായി ചർച്ച ചെയ്യപ്പെട്ടു വടകരയിൽ.

'വടകരയിൽ ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്.ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത് വലിയ പിന്തുണയാണ്. കക്ഷി രാഷ്ട്ര ഭേദമന്യയുള്ള പിന്തുണയാണ്. ഈ നാടിന്റെ പ്രിയ സഖാവ് ചന്ദ്രശേഖരന്റെ വിജയമാണിത്. പോസ്റ്റൽ വോട്ടിന്റെ കാര്യം അറിയില്ല. വടകരയിൽ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവർക്ക് നന്ദി.' എന്നാണ് കെ കെ രമയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎംപി ഒറ്റയ്ക്കായിരുന്നു വടകരയിൽ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാർത്ഥി. എൽഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകൾ രമ നേടിയിരുന്നു.

മെയ് രണ്ടിന് ഫലം വരുമ്പോൾ അത് വടകരയിൽ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകികൾക്കുള്ള പകരം വീട്ടലായിരിക്കുമെന്നായിരുന്നു കെ.കെ. രമ ഓരോ ദിവസവും പറഞ്ഞ് കൊണ്ടിരുന്നത്. അങ്ങനെ ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരേ ചോദിച്ചു. മെയ് നാലിനാണ് ടി.പിയുടെ ഒമ്പതാം ചരമവാർഷികം. ഈ ദിനം ടി.പിക്കുള്ളതായിരിക്കുമെന്ന രമയുടെ വാക്കും വടകരയിലെ അട്ടിമറിയിലൂടെ രമ യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് കെ.കെ. രമ. എൽ.ജെ.ഡിയെ ഒപ്പം ചേർത്തിട്ടും ഇടതുകോട്ടയിൽ ഇത്തവണ ഇടതുപക്ഷത്തിന് കാൽതെറ്റിയപ്പോൾ കഴിഞ്ഞ തവണ ഇടത് സ്ഥാനാർത്ഥിയോട് തോറ്റ മനയത്ത് ചന്ദ്രൻ ഇത്തവണ കെ.കെ. രമയോടും പരാജയപ്പെടുകയാണ്.

2016-ൽ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ 20504 വോട്ടിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ കെ.കെ. രമ മത്സര രംഗത്ത് സജീവമായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി ഇത്തവണ യു.ഡി.എഫിന്റെ പിന്തുണ കൂടി ആർ.എംപിക്ക് ലഭിച്ചപ്പോൾ വിജയം കെ.കെ. രമയ്ക്കൊപ്പം നിൽക്കുകയായിരുന്നു. മണ്ഡലം പിറവിയെടുത്തത് മുതൽ സോഷ്യലിസ്റ്റുകളെ മാത്രം നിയസമയഭയിലെത്തിച്ച ഇടതിന്റെ കോട്ടയെന്നായിരുന്നു വടകര അറിയപ്പെട്ടിരുന്നത്. എന്നാൽ ഒഞ്ചിയമുൾപ്പെടെയുള്ള ഇടത് കോട്ടകൾ തകർന്ന് വീണത് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആർ.എംപിയെന്ന രാഷ്ട്രീയ പാർട്ടിയുടെ പിറവിയോടെയുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വടകരയിൽ നേടിയ മേൽക്കൈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ഏറ്റില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ വീണ്ടും മാറി മറിയുകയായിരുന്നു. ടി.പിയെന്ന വൈകാരികത ഇത്തവണ വടകരയിലെ ജനങ്ങളെ മാറ്റി ചിന്തിപ്പിച്ചു. വടകരയിലെ ജനങ്ങൾ കെ.കെ. രമയേയും ഫുട്ബോളിനേയും ചേർത്ത് പിടിക്കുകയും ചെയ്തു.

സോഷ്യലിസ്റ്റുകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇടതുപക്ഷത്തോടൊപ്പം എൽ.ജെ.ഡി. ചേർന്നത് കരുത്ത് വർധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇടത് കണക്ക് കൂട്ടൽ. എന്നാൽ അപ്പുറത്ത് കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച ആർ.എംപി. യു.ഡി.എഫിന് ഒപ്പം ചേർന്നതാണ് ഏറെ ഗുണകരമായത്. കൊലപാത രാഷ്ട്രീയത്തിനെതിരേ തന്നെയായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് കെ.കെ രമയുടെ ഓരോ ദിവസത്തേയും പ്രചാരണം. ഒപ്പം ടി.പി. ചന്ദ്രശേഖരനെന്ന വൈകാരിക വിഷയവും വോട്ടാക്കാൻ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളിലടക്കം ടി.പി. തന്നെയായിരുന്നു നിറഞ്ഞ് നിന്നത്. ഇത് കൃത്യമായി ജനങ്ങളിലേക്കെത്തിക്കാൻ കെ.കെ. രമയ്ക്കും യു.ഡി.എഫിനും കഴിയുകയും ചെയ്തു.