കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ ശശി തരൂർ എംപിയെ പരിഹസിച്ച് കെ. മുരളീധരൻ എംപി. മുഴുവൻ സമയ രാഷ്ട്രിയക്കാരൻ അല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ അറിയാതെ പോയതെന്ന് മുരളീധരൻ പറഞ്ഞു. യുഡിഎഫ് വസ്തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.

കെ റെയിൽ വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണ് തരൂരിനെതിരെ കോൺഗ്രസ് നേതൃത്വം തിരിഞ്ഞത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സംസാരിച്ചതും തരൂരിന് വിനയായി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നായിരുന്നു തരൂർ പറഞ്ഞത്. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ശശി തരൂർ ഇപ്രകാരം പറഞ്ഞത്.

ഇന്നലെയും ശശി തരൂർ കെ റെയിൽ പദ്ധതിയെ എതിർക്കുന്നതിൽ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇന്നലെ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് തരൂർ വിമർശനം ഉന്നയിച്ചത്. 'നമ്മുടെ രാഷ്ട്രീയം പുലർത്തുന്ന ഈ കാഴ്ചപ്പാടിനെ മാധ്യമങ്ങൾകൂടി ഊട്ടിയുറപ്പിക്കുന്നത് അതിനെ കൂടുതൽ ദുഷിപ്പിക്കുന്നു. ഒരു ഭാഗം ചെയ്യുന്നതെല്ലാം യാന്ത്രികമായി മറുഭാഗത്തിന് ദോഷവും അംഗീകരിക്കാനാകാത്തതുമാകുന്ന തരത്തിലേക്ക് ഇത് ജനാധിപത്യത്തെ തരംതാഴ്‌ത്തുന്നു.

യു.പി.എ സർക്കാരാണ് നടപ്പാക്കിയതെന്നതുകൊണ്ട് തങ്ങൾതന്നെ പിന്തുണച്ചിട്ടുള്ള പല പദ്ധതികളെയും ബിജെപി. പിന്നീട് എതിർത്തു. എൽ.ഡി.എഫ്. എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുന്ന യു.ഡി.എഫും ഇതു തന്നെയാണ് ചെയ്യുന്നത്. വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമെന്തെന്ന് ഇത് വ്യക്തമാക്കുന്നു. - തരൂർ ലേഖനത്തിൽ എഴുതി.

മറുഭാഗത്തുള്ളവർ ശരിയായ കാര്യമാണ് പറയുന്നതെങ്കിൽ അതിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ നിലവാരമുയർത്താനും അവരുടെ തുടർന്നുള്ള നടപടികൾ വിലയിരുത്താനും നമുക്ക് ആകാത്തതെന്തുകൊണ്ടാണെന്ന് തരൂർ ചോദിക്കുന്നു.