കോഴിക്കോട്: സ്വർണ കടത്തുകേസിൽ മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാനാണ് മന്ത്രി കെ.ടി. ജലീൽ ശ്രമിക്കുന്നതെന്ന് കെ. മുരളീധരൻ എംപി. എൻഐഎ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കും പുറത്തുകൊണ്ട് വരാൻ സാധിക്കും. ഒക്ടോബറിന് ശേഷമെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ശ്രമിക്കണം.

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രശ്‌നമില്ലെങ്കിൽ സ്‌കൂളുകളും തുറക്കാം. ജനങ്ങളോട് ധിക്കാരം കാട്ടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും പെട്ടിമുടിയിലെ സാധാരണ തൊഴിലാളികളെ കാണാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നും കെ.മുരളീധരൻ എംപി കോഴിക്കോട് കുറ്റപ്പെടുത്തി. യുഎഇ കോൺസുലേറ്റുവഴി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ നടത്തിയത് ഗുരുതര നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ്. രണ്ട് വർഷമായി യുഎഇ കോൺസുലേറ്റിലേക്ക് നയതന്ത്രബാഗേജുകൾ വന്നിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ എൻഐഎയ്ക്ക് മൊഴി നൽകിയിട്ടുണ്ട്.

ഇതോടെ ജലീൽ ഖുറാന്റെ മറവിൽ കടത്തിയത് നിയമ വിരുദ്ധ പായ്ക്കറ്റുകളെന്ന് സ്ഥിരീകരണം. ഈ പാക്കറ്റുകളാണ് സംസ്ഥാന സർക്കാരിന്റെ വാഹനം ഉപയോഗിച്ച് ജലീൽ കടത്തിയത്.കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിൽ എത്തിയാണ് എൻഐഎ ഉദ്യോഗസ്ഥർ പ്രോട്ടോകോൾ ഓഫീസർ എസ്. സുനിൽകുമാറിനെ ചോദ്യം ചെയ്തത്. റംസാൻ കിറ്റ് വിതരണത്തിന്റെ വിശദാംശങ്ങളും ചോദിച്ചു. രണ്ട് വർഷമായി നയതന്ത്ര ചാനൽവഴി ബാഗേജുകൾ വന്നിട്ടില്ലെന്നാണ് പ്രോട്ടോകോൾ ഓഫീസർ എൻഐഎയ്ക്ക് നൽകിയ മറുപടി.

റംസാൻ കിറ്റ് വിതരണം സംബന്ധിച്ച് യാതൊരു അറിവും ഇല്ലെന്നും വിശദാംശങ്ങൾ പരിശോധിച്ച് അറിയിക്കാമെന്നും സുനിൽകുമാർ പറഞ്ഞു. ഈമാസം 20നകം കഴിഞ്ഞ രണ്ട് വർഷത്തെ ഇടപാടുകളുടെ മുഴുവൻ വിവരവും നൽകണമെന്നാണ് എൻഐഎ നിർദേശിച്ചിട്ടുള്ളത്. ഇതേ ആവശ്യത്തിൽ കസ്റ്റംസും സമൻസ് നൽകിയിട്ടുണ്ട്.

2020 മാർച്ച് 4 ന് ആണ് നിയമവിരുദ്ധമായി കസ്റ്റംസിനെ വെട്ടിച്ച് 250 പാക്കറ്റുകൾ പുറത്തെത്തിച്ചത്. അതിൽ 32 എണ്ണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സിആപ്ടിൽ എത്തിച്ചു. അവിടെ നിന്നും സർക്കാർ വാഹനത്തിൽ മലപ്പുറത്തേക്ക് എത്തിച്ചുവെന്ന് ജലീൽ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ജലീൽ പറഞ്ഞിട്ടാണ് പാക്കേജുകൾ കൊണ്ടുപോയതെന്നാണ് സിആപ്ട് ജീവനക്കാരും മൊഴിൽകിയത്.