കോഴിക്കോട്: വയനാട്ടിൽ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തടയാൻ നിയോഗിക്കപ്പെട്ട നേതാവാണ് കെ മുരളീധരൻ. എന്നാൽ, അദ്ദേഹത്തിന്റെ പ്രശ്‌നം ആരു പരിഹരിക്കും എന്ന ആശയക്കുഴപ്പമാണ് ഇപ്പോൾ കോൺഗ്രസിൽ. വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കാത്ത സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമർഷത്തിലാണ് മുരളീധരൻ. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തംഗസമിതി ഉണ്ടെങ്കിലും മൂന്നംഗ സമിതി മാത്രം തീരുമാനമെടുക്കുന്നു. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുള്ള അനുകൂല സാഹചര്യം കളഞ്ഞുകുളിക്കരുതെന്നും വടകരയിൽ ആർ.എംപിയുമായി നീക്കുപോക്ക് ആവശ്യമാണെന്നും കെ. മുരളീധരൻ പറഞ്ഞു.

ആർ.എംപിയുമായി പ്രാദേശിക തലത്തിൽ ചർച്ച നടക്കുന്നതായി മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ.എംപിക്കും യു.ഡി.എഫിനും നേട്ടമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല സാഹചര്യമാണ്. ഇത് വോട്ടാക്കാനാവുന്ന സ്ഥാനാർത്ഥികൾ വേണമെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ. മുരളീധരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നിൽ.

അർഹിക്കുന്ന പരിഗണന പാർട്ടിയിൽ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്റെ പരാതി. മുരളിക്ക് അനുകൂലമായി നിലപാടെടുക്കണമെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്റിനോട് അഭ്യർത്ഥിച്ചിരുന്നു. മുരളീധരനെ പ്രചാരണ രംഗത്തിറക്കാൻ സമ്മർദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചിരുന്നു. കെപിസിസി നേതൃത്വവുമായി അകൽച്ചയിലാണെങ്കിലും ലീഗുമായി നല്ല ബന്ധത്തിലാണ് മുരളീധരൻ. കോൺഗ്രസ് വേദികളിൽ നിന്നും വിട്ടുനിൽക്കുമ്പോഴും ലീഗ് പരിപാടികളിൽ മുരളീധരൻ പങ്കെടുക്കാറുണ്ട്.

അതേസമയം പി.ജെ. ജോസഫുമായുള്ള തർക്കം കൂടുതൽ കുരുങ്ങുന്നത് കോൺഗ്രസിന് തലവേദനയാകുകയാണ്. ഇന്നലെ യു.ഡി.എഫ് യോഗത്തിനു മുമ്പേ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രഖ്യാപനത്തിനിരുന്നപ്പോഴാണ് കടമ്പയായി ജോസഫ് പിടിത്തം മുറുക്കിയത്. 12 സീറ്റിൽ ഉറച്ചു നിൽക്കുകയാണ് ജോസഫ്. ലീഗിന് മൂന്ന് അധികം ഒമ്പത് സീറ്റുകൾ മാത്രമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നപ്പോൾ 12ൽ വിട്ടുവീഴ്ചയില്ലെന്ന് ജോസഫ് ഇന്നലെ നിലപാടെടുത്തു. ച

ങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ കേന്ദ്രീകരിച്ചാണ് തർക്കം. കോട്ടയത്തെ 9 സീറ്റുകളിൽ പാലാ ഒഴികെ നാലു വീതം പങ്കിടാമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചപ്പോൾ കടുത്തുരുത്തിക്കും ചങ്ങനാശ്ശേരിക്കും പുറമേ ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടിയേ തീരൂവെന്ന് ജോസഫ് വാശിപിടിച്ചു. തദ്ദേശഫലത്തിന്റെ പശ്ചാത്തലത്തിൽ ജയസാദ്ധ്യതയും നോക്കണ്ടേയെന്നാണ് കോൺഗ്രസ് ചോദ്യം.

മുസ്ലിംലീഗിന് മൂന്നു സീറ്റ് അധികമെന്നതിൽ ധാരണയായി. കൂത്തുപറമ്പും ബേപ്പൂരും പട്ടാമ്പിയുമാവും അധികമായി നൽകുക. ചടയമംഗലവും പുനലരൂമടക്കം ചിലത് വച്ചുമാറുന്നതും ആലോചിക്കുന്നു. മാണി സി.കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയ്ക്ക് പാലായ്ക്കു പുറമേ എലത്തൂരും നൽകിയേക്കാം. എന്നാൽ, കാപ്പന്റെ മുന്നണി പ്രവേശം യു.ഡി.എഫ് ഇന്നലെ ചർച്ചയ്‌ക്കെടുത്തില്ല. ആർ.എസ്‌പിക്ക് കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റ് തന്നെ. കയ്പമംഗലത്തിനു പകരം അമ്പലപ്പുഴ ചോദിച്ചെങ്കിലും അന്തിമ തീരുമാനമായില്ല.