കോഴിക്കോട്: പിണറായി സർക്കാറിനെതിരെ വിവാദ പ്രസ്താവനയുമായി വടകര എംപി കെ മുരളീധരൻ. ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിനെന്ന് മുരളീധരൻ പറഞ്ഞു. കൊറോണ ലോകം മുഴുവൻ ഉണ്ടെങ്കിലും കേരളത്തിൽ വന്നത് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോഴെന്നും മുരളീധരൻ ആരോപിച്ചു. പ്രളയവും നിപയും ഓഖിയും വന്നത് പിണറായുടെ കാലത്താണെന്നും മതങ്ങളുടെ മേക്കിട്ടു കയറുകയാണ് പിണറായി ചെയ്യുന്നതും മുരളീധരൻ ആരോപിച്ചു.

'എരണം കെട്ടവൻ നാടുഭരിച്ചാൽ നാട് മുടിയും. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം പറത്തിയ പ്രാവ് ചത്തുവീണു.ഓഗസ്റ്റ് 15ന് ഉയർത്തിയ കൊടി പൊങ്ങിയില്ല. എങ്ങിനെയാണ് നിപ വന്നത്? വവ്വാൽ പരത്തിയെന്ന് പറഞ്ഞു. ഇപ്പോഴും കാരണം കണ്ടുപിടിച്ചിട്ടില്ല. കെ.കരുണാകരനും എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാലുണ്ട്. പിണറായി വന്നപ്പോൾ മാത്രം നിപ ഉണ്ടായതെങ്ങിനെയാണ്,''

പേരാമ്പ്ര മത്സ്യമാർക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മുരളീധരന്റെ പറഞ്ഞു. സ്വപ്ന സുരേഷിനെ് കോവിഡ് പോസിറ്റീവാകാതിരുന്നത് ഭാഗ്യമാണെന്നും അല്ലെങ്കിൽ ൽ നിരവധി എൽ.ഡി.എഫ് നേതാക്കൾ ക്വാറന്റൈനിൽ പോകേണ്ടിവന്നേനെയെന്നും മുരളീധരൻ ആരോപിച്ചു. എ സർട്ടിഫിക്കറ്റ് സിനിമ കാണുന്നത് പോലെയാണ് ഇപ്പോൾ കേരളമെന്നും കുട്ടികൾക്ക് ടി.വി കാണാൻ പറ്റാത്ത സ്ഥിതിയാണെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം നിയമസഭയിൽ അവിശ്വാസ പ്രമേയ വേളയിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരുന്നത്. സഭയിൽ വെച്ച് കള്ളനെന്ന് വിളിച്ചതിനെ പിണറായി വിമർശിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ തെറിവാക്കുകൾ ചേർത്ത് മുദ്രാവാക്യം വിളിച്ചു. സംസ്‌കാരഹീനരല്ലല്ലോ അവിടെ ഉണ്ടായിരുന്നത്. എന്നെ കള്ളാ എന്ന് വിളിക്കാനായിരുന്നല്ലോ തിടുക്കമെന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ.

'എന്റെ മുഖത്ത് നോക്കി കള്ളാ കള്ളാ എന്നു വിളിക്കുന്നതാണോ ശരിയായ നടപടി. ഇതാണോ സംസ്‌കാരം. ഇതാണോ രീതി. കൃത്യമായി മറുപടി പറയാൻ പോലും അനുവദിച്ചില്ല. വിളിച്ച മുദ്രാവാക്യങ്ങൾ പോലും ന്യായമല്ല. തെറിയായിരുന്നു. പ്രധാനമായും എന്റെ സംസാരം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നിട്ടും ഞാൻ പറഞ്ഞു നിങ്ങൾ ഇത് കേൾക്കൂവെന്ന് എന്നിട്ടും മുദ്രാവാക്യം തുടർന്നു.' അദ്ദേഹം പറഞ്ഞു. അവിശ്വാസപ്രമേയം അവതരിപ്പിച്ച ദിനത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടുകളെ എണ്ണിയെണ്ണി അദ്ദേഹം വിമർശിച്ചു. തെറി വിളിച്ചതിൽ മാധ്യമങ്ങൾ ഒന്നും ചെയ്തില്ലെന്നും പിണറായി പറഞ്ഞിരുന്നു.