തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് നേമം. മണ്ഡലത്തിൽ പ്രചരണം മുറുവകേ കെ മുരളീധരന് വേണ്ടി പ്രിയങ്ക ഗാന്ധിയും ഇന്നലെ എത്തേണ്ടായിരുന്നു. എന്നാൽ, ഇന്നലെ പരിപാടികളുടെ സമയം തെറ്റിയതോടെ പ്രിയങ്ക എത്തിയില്ല. ഇതിൽ അമർഷമാണ് കെ മുരളീധരനുള്ളത്. പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതിൽ പ്രിയങ്കയെ തന്നെ മുരളീധരൻ അതൃപ്തി അറിയിച്ചു.

പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കിൽ അത് മറ്റ് വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നൽകി. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മൂന്നാം തീയതി അവർ വീണ്ടുമെത്തുക. ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹെക്കമാൻഡിന്റെ നിർദ്ദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരൻ പ്രിയങ്കയെ അറിയിച്ചത്.

ബിജെപിയും സിപിഐ.എമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരൻ അറിയിച്ചു. ലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി മുരളീധരനും വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ നായർക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ സംബന്ധിച്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു.

ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എംപിയായിരുന്ന കെ. മുരളീധരനെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് നേമത്ത് മത്സരിക്കാനായി നിയോഗിച്ചത്. നേമത്ത് പ്രചാരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് റോഡ് ഷോ നടക്കാതിരുന്നത്. കഴിഞ്ഞ തവണ ശശി തരൂർ അനുഭവിച്ചതിന്റെ പകുതി പ്രശ്നം ഇപ്പോഴില്ലെന്നും മുരളീധരൻ പറഞ്ഞു.