കണ്ണൂർ: കണ്ണൂർ കോൺഗ്രസിന് പുതുതായി പണിത ഡിസിസി ഓഫീസിന്റെ ഉദ്ഘാടന വേദിയിൽ കണ്ടത് കോൺഗ്രസിലെ പുതുനേതൃത്വത്തിന്റെ അധീകശത്വം അരക്കിട്ടുറപ്പിക്കുന്ന കാഴ്‌ച്ചയാണ്. അതേസമയം പുതുനേതാക്കളുടെ വരവിൽ അതൃപ്തി പൂണ്ടവർ കലഹവുമായി മുന്നോട്ടു പോകുമെന്ന സൂചനയും.

ഉമ്മൻ ചാണ്ടി ചെന്നിത്തല കൂട്ടുകെട്ടിനെ വകവെക്കാതെ മുന്നോട്ടു പോകുമെന്ന സൂചന നൽകി കൊണ്ടാണ് കെ സുധാകരനും സതീശനും അടക്കമുള്ളവർ തിരിച്ചടിച്ചതും. കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പൊളിച്ചെഴുത്തുമായി മുന്നോട്ടു പോകുമെന്നാണ് സുധാകരൻ ഉറപ്പിച്ചിരിക്കുന്നത്. അച്ചടക്കമില്ലാതെ ആർക്കും എന്തും പറയാവുന്ന പാർട്ടി എന്നതിൽ നിന്നും മാറ്റാൻ തന്നെയാണ് കെപിസിസി അധ്യക്ഷന്റെ നീക്കം.

കോൺഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വേണ്ടിവരുമെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. പാർട്ടിക്ക് അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാർട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തിൽ നിലനിൽപില്ലെന്ന് തിരിച്ചറിയണം. പുതിയ നേതൃത്വം പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പുതിയ ഡിസിസി നേതൃത്വം ഞായറാഴ്ച ചുമതലയേറ്റെടുക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം ഡിസിസി അധ്യക്ഷ നിയമനത്തെച്ചൊല്ലി നേതൃത്വവുമായി ഇടഞ്ഞതിനു പിന്നാലെ കണ്ണൂരിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പാർട്ടി പരിപാടിയിൽനിന്നു മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു പ്രതിഷേധം അറിയിച്ചു. എന്നാൽ ഓൺലൈനിൽ ഇവർ പങ്കെടുത്തു. ബഹിഷ്‌കരണ വിവാദത്തിനിടെ സുധാകരൻ ആണ് ഇവർ ഓൺലൈനിൽ പങ്കെടുത്തുവെന്ന് അറിയിച്ചത്.

ഇന്നു രാവിലെയാണ് കണ്ണൂർ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുൽ ഗാ്ന്ധി ഓൺലൈനായി പങ്കെടുത്ത ചടങ്ങിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷണം ഉണ്ടായിരുന്നിട്ടും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നേരിട്ട് എത്താതെ വിട്ടു നിൽക്കുകയായിരുന്നു.

ഈ വേദിയിൽ സുധാകരൻ നിലപാടുകൾ വ്യക്തമാക്കി. കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്ക് കെ സുധാകരൻ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വേദിയിൽ പറഞ്ഞു. സുധാകരന് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കി. പരസ്യമായി അഭിപ്രായം പറയുന്നവർ സ്വയം നിയന്ത്രിക്കണം. വിമർശനങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്താനാവണം. ഭിന്നതകൾ ചർച്ചകളിലുടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

പരസ്പരം കലഹിച്ചു കളയാൻ സമയമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ. പാർട്ടിയുടെ ദൗർബല്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. വിമർശനങ്ങൾക്ക് സ്വയം ലക്ഷ്മണരേഖ വേണമെന്നും എല്ലാവരുടേയും അഭിപ്രായങ്ങൾ കെ. സുധാകരൻ വിശ്വാസത്തിലെടുക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെയാണ് നേതാക്കളുടെ പ്രതികരണം. കോൺഗ്രസിലെ പുതുചേരിയുടെ അരങ്ങേറ്റം കൂടിയായ പരിപാടിയായിരുന്നു ഡിസിസി ഓഫീസ് ഉദ്ഘാടനം. സ്വന്തം തട്ടകത്തിൽ വെച്ച് കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്ക് കെ സുധാകരനാണെന്ന് ഉദ്ഘോഷിക്കൽ കൂടിയാണ് അരങ്ങേറിയത്.

കെപിസിസി പുനഃസംഘടനയിലും പുതുചേരി കാര്യങ്ങൾ തീരുമാനിക്കുമെന്ന കൃത്യമായ സൂചന തന്നെയാണ് പുറത്തുവന്നത്. കേരളത്തിൽ തനിക്ക് അനുകൂലമായ പുതിയ ഐക്യനിര കെട്ടിപ്പൊടുക്കാൻ കഴിയണം എന്നതാണ് സുധാകരന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കാണ് അദ്ദേഹം ആദ്യഘട്ടത്തിൽ അദ്ദേഹം എത്തുന്നത്.വരും നാളുകളിൽ പതിഞ്ഞ താളം വിട്ടു തന്റെ സ്വതസിദ്ധമായ കണ്ണൂർ സ്‌റ്റൈലിൽ കെപിസിസി അധ്യക്ഷനെന്ന നിലയിൽ പാർട്ടിക്കുള്ളിൽ ശക്തമായ ഇടപെടൽ സുധാകരൻ നടത്തുമെന്നാണ് സൂചന. കെ.സി വേണുഗോപാലുമായുള്ള അസ്വാരസ്യം പറഞ്ഞു തീർത്തുവെന്നതും തെളിയിക്കുന്നതാണ് ഡിസിസിയുടെ പുതിയ ഓഫീസ് ഉദ്ഘാടന വേദി.

കേരളത്തിൽ ഗ്രൂപ്പിനതീതമായി ചിന്തിക്കുന്നവരുടെ പിൻതുണയും അണികളും ഉള്ള നേതാണ് കെ സുധാകരൻ. വി.ഡി സതീശനുമായുള്ള ഐക്യനിര കൂടി ആകുമ്പോൾ സുധാകരൻ കുടുതൽ കരുത്തനാകുന്നു.