കാസർകോട്: മഞ്ചേശ്വരത്ത് സിപിഎം വോട്ട് തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്ഥാനാർത്ഥിയും ബിജെപി പ്രസിഡന്റുമായ കെ.സുരേന്ദ്രൻ രംഗത്തെത്തി. സിപിഎം വോട്ട് ചോദിച്ച മുല്ലപ്പള്ളിയോട് കൃപേഷിന്റെയും ശരത്ലാലിന്റെയും ആത്മാവ് ഒരുകാലത്തും പൊറുക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

'മുല്ലപ്പള്ളിയുടെ നടപടി രക്തസാക്ഷികളായ കോൺഗ്രസ് കുടുംബങ്ങളോടുള്ള അവഹേളനമാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കും. ആശയ പാപ്പരത്വമാണിത്. പരാജയ ഭീതി പൂണ്ട രണ്ട് മുന്നണികളും പരസ്പരം സഹായം അഭ്യർത്ഥിക്കുകയാണ്. നേമത്തും മഞ്ചേശ്വരത്തും പാർട്ടി നേതാക്കൾ നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രതിയോഗികളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു.' -സുരേന്ദ്രൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ ഇന്നലെ വിമർശനം ഉന്നയിച്ച ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ബിജെപി ജയിക്കാനാണ് സിപിഎം ഇങ്ങനെ ചെയ്തതെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മുല്ലപ്പള്ളിയുടെ വിമർശനം. എസ്ഡി.പി.ഐയുമായി 72 മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രാദേശിക നീക്കുപോക്കുണ്ടാക്കിയതായി ആരോപിച്ച മുല്ലപ്പള്ളി മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ നീക്കുപോക്കിന് തയ്യാറാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം സിപിഎം സഹായം ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രംഗത്തുവന്നിരുന്നു. ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാനാവും. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. യുഡിഎഫിനെ പിന്തുണയ്ക്കാൻ എൽഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ സിപിഎം നിർത്തിയതുതന്നെ ബിജെപിയെ സഹായിക്കാനാണ്. അതുകൊണ്ടുതന്നെ നിങ്ങൾ നീക്കുപോക്കിന് തയ്യാറാകില്ലെന്ന് അറിയാമെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

അതേസമയം എസ്ഡിപിഐ വോട്ട് യുഡിഎഫിനും വേണ്ടെന്നും മുല്ലപ്പള്ളി പ്രഖ്യാപിക്കുകയുണ്ടായി. 72 മണ്ഡലങ്ങളിൽ എസ്ഡിപിഐയുമായി എൽഡിഎഫ് പ്രാദേശിക നീക്കുപോക്ക് നടത്തിയെന്നും മുല്ലപ്പള്ളി ആരോപിക്കുകയുണ്ടായി. അതേസമയം എസ്എഡിപിഐയും യുഡിഎഫിനെ പിന്തുണക്കുമെന്ന് ബോധ്യമായതോടെ ഇതിൽ എതിർപ്പുള്ള കോൺഗ്രസ് വോട്ടുകളിലാണ് ബിജെപി കണ്ണുവെക്കുന്നത്.