കൊച്ചി: കൊടകര കള്ളപ്പണക്കേസിന്റെ അന്വേഷണം തന്റെ മകൻ കെഎസ് ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മകൻ ധർമ്മരാജനെ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിക്കട്ടെയെന്നും മാധ്യമങ്ങൾ കൊടുക്കുന്നത് വ്യാജവാർത്തകളാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

''എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാൻ കഴിയില്ല. എന്റെ മകൻ എന്തിനാണ് ധർമ്മരാജനെ വിളിക്കുന്നത്. ഏത് മൊഴികളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഇത് പറയുന്നത്. ധർമ്മരാജനെ മകൻ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിച്ച് പറയട്ടെ. മാധ്യമങ്ങൾ കൊടുക്കുന്നത് വ്യാജവാർത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ ഞാൻ 300 കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. ഈ സർക്കാരിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാൻ ഇവിടെയിരിക്കുന്നത്.''- സുരേന്ദ്രൻ പറഞ്ഞു. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്റെ പരാമർശവും സുരേന്ദ്രൻ ആവർത്തിച്ചു.

കൊടകര കേസിൽ എന്തുകൊണ്ട് ഇഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന മാധ്യമങ്ങളോടെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ നൽകി മറുപടി: ''എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് ഒരു കേസ് അന്വേഷിക്കണമെങ്കിൽ അതിന് നിയമപരമായ ചില നടപടി ക്രമങ്ങളുണ്ട്. ആ നടപടി ക്രമങ്ങളെന്തെല്ലാമാണെന്ന് കേരള പൊലീസിനും സർക്കാരിനും അറിയാമെങ്കിൽ അവർ ആ നടപടി ക്രമം പൂർത്തിയാക്കും.''

അതേസമയം കേസ് അന്വേഷിക്കുന്നത് ബിജെപി അല്ലെന്നും പൊലീസിന്റെ ചുമതലയാണ് അതെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരനായ ധർമ്മജന് ബിജെപിയുമായി ബന്ധമുണ്ടെന്നും കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനും സമ്മതിച്ചു. ധർമ്മജൻ ബിജെപിക്കാരൻ തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജന് പോസ്റ്ററുകൾ എത്തിക്കുന്നതടക്കമുള്ള ജോലികൾ ഏൽപ്പിച്ചിരുന്നെന്നും കുമ്മനം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.

കുറെ നാളുകളായി സിപിഐഎമ്മും കോൺഗ്രസും മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണെന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു കുമ്മനം പറഞ്ഞു. ''കൊടകര കേസിലെ പ്രതികൾ സിപിഐഎം സിപിഐ പ്രവർത്തകരാണ്. ധർമരാജനെ ഫോണിൽ ബന്ധപ്പെട്ടവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. എന്നാൽ കേസിൽ അറസ്റ്റിലായവരുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നില്ല.

സിപിഐയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് പ്രതികൾ. ബിജെപിയെ അവഹേളിക്കാനും ഒറ്റപ്പെടുത്തി നശിപ്പിക്കാനുമാണ് സിപിഐഎം ശ്രമിക്കുന്നത്. പാർട്ടിയെ പൊതുസമൂഹത്തിൽ പരിഹാസ്യപാത്രമാക്കി മാറ്റാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതൊന്നും വില പോവില്ല. പാർട്ടി ഒറ്റക്കെട്ടാണ്. നേതാക്കന്മാരെ ആക്രമിച്ച് അപകീർത്തി പെടുത്തി ബിജെപിയെ നശിപ്പിക്കാമെന്ന് കരുതേണ്ട. മാധ്യമവിചാരണ ബിജെപി അതിജീവിക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ബിജെപിയെ ഒഴിക്കാനുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്.''കുമ്മനം പറഞ്ഞു.