തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി സീറ്റ് പോലും ഇത്തവണ ലഭിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ അവകാശവാദം തെറ്റാണ്. പലയിടത്തും കോൺഗ്രസ് ബിജെപി കള്ളക്കളി നടക്കുന്നുണ്ട്. പലയിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങൾക്ക് കേന്ദ്രസർക്കാരിനെ വിശ്വാസമില്ലാതായി മാറി. 50 രൂപയ്ക്ക് ഇന്ധനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ കയറിയവർ ഇപ്പോൾ എത്ര രൂപയ്ക്കാണ് ഇന്ധനം നൽകുന്നത്. ഇന്ധന വില ദിവസം തോറും വർധിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാർ നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.