തിരുവനന്തപുരം: വിവാദമായ കടയ്ക്കാവൂർ പോക്‌സോ കേസിൽ പൊലീസ് റിപ്പോർട്ടിനെതിരേ ആരോപണ വിധേയായ അമ്മ. തന്നെ കുടുക്കാൻ പൊലീസും ഭർത്താവും ചേർന്നു മെനഞ്ഞ കള്ളക്കേസായിരുന്നു ഇതെന്ന് മാതാവ് പ്രതികരിച്ചു. കടയ്ക്കാവൂർ വ്യാജ പോക്‌സോ കേസിൽ അമ്മയ്‌ക്കെതിരെ കുട്ടിയുടെ മൊഴി അല്ലാതെ മറ്റൊരു തെളിവും ഇല്ല എന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു കടയ്ക്കാവൂരിലെ യുവതി.

സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ലെന്നാണ് പുതിയ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട. തുടരന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിലാണ് ഈ വിവരങ്ങളുള്ളത്. അന്വേഷണം പൂർത്തിയാക്കി തുടർ നടപടികൾ അവസാനിപ്പിക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കടയ്ക്കാവൂരിലെ യുവതി പ്രതികരണവുമായി രംഗത്തുവന്നത്.

തനിക്കെതിരായി കള്ളക്കേസുണ്ടാകക്കിയ കുറ്റക്കാരെ പുറത്തു കൊണ്ടുവരണമെന്ന് മാതാവ് മറുനാടനോട് പറഞ്ഞു. കുറ്റക്കാരെ പുറത്തുകൊണ്ടുവരണം. മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളകേസുണ്ടാക്കിയത്. ആദ്യം അന്വേഷിച്ച കടയ്ക്കാവൂർ പൊലീസ് മോശമായി പെരുമാറി. കുട്ടിയെ വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നു. കോടതി കുറ്റവിമുക്തയാക്കുന്ന ഉത്തരവിനായി കാത്തിരിക്കുന്നു. കള്ള കേസുണ്ടാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

കേസിൽ താൻ നിരപരാധിയാണെന്ന് കണ്ടെത്തിയതിൽ തൃപ്തിയുണ്ടെങ്കിലും റിപ്പോർട്ടിൽ മകനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചിരിക്കുകയാണെന്ന് അമ്മ മാധ്യമങ്ങളോട് മറഞ്ഞു. കള്ളക്കേസിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്നും സംഭവത്തിൽ കടയ്ക്കാവൂർ പൊലീസിനെതിരേ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു. ഭർത്താവും രണ്ടാം ഭാര്യയുമാണ് തനിക്കെതിരായ കള്ളക്കേസുണ്ടാക്കിയത് എന്നാണ് മാതാവ് പറയുന്നത്.

നിലവിൽ മകന്റെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയുടെ മൊഴി മാത്രമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഭർത്താവ് മകനെകൊണ്ട് നിർബന്ധിച്ച് മൊഴി കൊടുപ്പിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ഭർത്താവിനും അവരുടെയൊപ്പം താമസിക്കുന്ന സ്ത്രീക്കും ഈ കേസിൽ പങ്കുണ്ട്. അതൊന്നും റിപ്പോർട്ടിൽ പറയുന്നില്ല. അതിനാൽ ഈ കള്ളക്കേസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും അമ്മ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആർ വ്യാജമാണെന്നും ഇവർ ആരോപിച്ചു. എഫ്.ഐ.ആറിൽ ആദ്യം ഇൻഫോർമറായി ചേർത്തിരുന്നത് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉദ്യോഗസ്ഥയെയാണ്. എന്നാൽ പിന്നീട് പൊലീസ് പറഞ്ഞത് കുട്ടി തന്നെ കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയെന്നാണ്. അതിനാൽ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആർ. വ്യാജമാണ്. ഈ കേസിന്റെ പേരിൽ കടയ്ക്കാവൂർ പൊലീസ് മാനസികമായി ഒരുപാട് പീഡിപ്പിച്ചു. മോശമായി പെരുമാറി. ചീത്തവിളിച്ചു. മൂന്നാമത്തെ കുട്ടിയെ ഭർത്താവിന് വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്‌ഐ. പറഞ്ഞതായും യുവതി ആരോപിച്ചു.

തന്റെ കൂടെനിൽക്കുന്ന മൂന്നാമത്തെ കുട്ടിയെ സ്വന്തമാക്കാൻ ഭർത്താവ് പലകാര്യങ്ങളും ചെയ്തിരുന്നതായും ഇവർ വെളിപ്പെടുത്തി. തന്നെ കേസിൽപ്പെടുത്തി ജയിലിലാക്കുമെന്ന് ഭർത്താവ് പലരോടും പറഞ്ഞിരുന്നു. എന്നാൽ ഇത്രയും വലിയ കേസുണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും പറഞ്ഞിട്ടുണ്ട്. കേസിലെ യഥാർഥ കുറ്റക്കാരെ പുറത്തുകൊണ്ടുവരണം.

പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളുണ്ടായി. പ്രായമേറിയ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. നേരത്തെ ചെറിയ ഒരു ജോലിയുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും യുവതി പറഞ്ഞു. പോക്‌സ് കേസിൽ പ്രതിയായപ്പോൾ നിയമ സഹായം കിട്ടാനും ബുദ്ധിമുട്ടിയെന്ന് അവർ പറഞ്ഞു. ആദ്യം വക്കാലത്ത് ഏറ്റെടുത്ത വക്കീൽ പോലും കേസ് ഒഴിയുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു. തന്നെ താമസിപ്പിക്കാൻ കൊണ്ടുപോയിടത്തും പോലും അവഗണനകൾ നേരിട്ടു. ഇതെല്ലാം മാനസികമായി ആകെ ഉലച്ചു കഴിഞ്ഞുവെന്നും യുവതി കണ്ണീരോടെ പറഞ്ഞു.

പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാൽ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുൻ ഭർത്താവിന്റെ വാദം. അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്റെ നിലപാട്.

മറുനാടൻ മലയാളിയാണ് ഈകേസിന്റെ സത്യവസ്ഥ ആദ്യം പുറത്തു കൊണ്ടുവന്നത്. യുവതിയുടെ ഭർത്താവ് പകപോക്കാൻ പൊലീസ് സ്വാധീനം ഉപയോഗിച്ചാണ് കള്ളക്കേസുണ്ടാക്കിയത് എന്നാതായിരുന്നു ഇതിലെ സത്യാവസ്ഥ. ഈ വിവരം മറുനാടൻ റിപ്പോർട്ടു ചെയ്തതോടെ മറ്റ് മാധ്യമങ്ങളുടെ ഏറ്റെടുത്തു. പിന്നീട് യുവതിക്ക് ഹൈക്കോടതി ഇടപെട്ടാണ് ജാമ്യം അനുവദിച്ചത്.