കൊച്ചി: നാടിനെ നടുക്കി വീണ്ടും കൊലപാതകം. കടവന്ത്രയിലാണ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചത്. കൊച്ചുകടവന്ത്രയിൽ താമസിക്കുന്ന നാരായണൻ എന്നയാളാണ് ഭാര്യ ജയമോൾ, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണൻ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. വിവരമറിഞ്ഞ് നാട്ടുകാർ വീട്ടിലെത്തി എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. മൂവരെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

ഹോൾസെയിലായി പൂക്കൾ വിൽപ്പന നടത്തിയിരുന്നയാളാണ് നാരായണനെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കൾക്കും മറ്റും നാരായണൻ പുതുവത്സരദിനാശംസകൾ നേർന്ന് മെസേജ് അയച്ചിരുന്നു. പിന്നാലെ 'സോറി' എന്നും സന്ദേശമയച്ചതായും നാട്ടുകാർ പറഞ്ഞു.

വിവരമറിഞ്ഞ് എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ, തേവര എസ്.എച്ച്.ഒ. തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ടുവർഷമായി ഇവർ കടവന്ത്രയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.