തിരുവനന്തപുരം: സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 23കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. പ്രദീപ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഓഗസ്റ്റ് ഒമ്പതിന് രാത്രി 12 മണിയോടെയാണ് പീഡന ശ്രമം. സ്ത്രീയുടെ മകനുമായി രാത്രി ഏറെ വൈകിയും മദ്യപിച്ച പ്രദീപ് തന്ത്രപരമായാണ് ചതിയൊരുക്കിയത്. സ്ത്രീയുടെ മകനെ അയാളുടെ ഭാര്യ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷമാണ് സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലേക്ക് പ്രദീപ് എത്തിയത്.

സ്ത്രീയെ വാതിലിൽ തട്ടിവിളിച്ച ഇയാൾ മകൻ മദ്യപിച്ച് ബോധമില്ലാതെ തൊട്ടടുത്ത റബ്ബർ പുരയുടെ സമീപം കിടക്കുന്നുവെന്ന് അറിയിച്ചു. തുടർന്ന് ഇവരെ വിളിച്ചിറക്കി മകന്റെ സമീപത്തേക്കെന്ന വ്യാജേന റബ്ബർ പുരയിടത്തിലേക്ക് കൊണ്ടുപോയി. അതിന് ശേഷമായിരുന്നു പീഡന ശ്രമം.

ഇതോടെ ഇവർ ഉറക്കെനിലവിളിച്ചു. നാട്ടുകാർ വരുമെന്ന് ഭയന്ന പ്രദീപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട പ്രദീപ് നേരെ തന്റെ വീട്ടിൽ പോയി ഒളിച്ചിരിന്നു. സ്ത്രീയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രാത്രിതന്നെ പ്രദീപിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.

കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫിറോസ് ഐ യുടെ നേതൃത്വത്തിൽ എസ് ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് ഐ അനിൽകുമാർ, എ എസ് ഐ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിമോൻ. ആർ, സിവിൽ പൊലീസ് ഓഫീസർ മാരായ വിനോദ് കുമാർ, സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.