ബംഗളുരു: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കന്നട നടിയും മോഡലുമായ ഷനായ കത്വെ (24) ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകൻ ഉൾപ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്.നടിയും കൂട്ടരും സഹോദരനെ കൊലപ്പെടുത്തിയതു പ്രണയത്തിനു തടസ്സം നിന്നതിന്റെ പക കാരണമെന്നു പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം ധാർവാഡിനു സമീപം വനത്തിൽ നിന്നാണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.കേസിലെ പ്രതിയായ നിയാസ് അഹമ്മദ് കാട്ടിഗറുമായുള്ള നടിയുടെ പ്രേമബന്ധത്തെ സഹോദരൻ രാകേഷ് കത്വ (32)എതിർത്തിരുന്നു. ഇതേ തുടർന്നുള്ള പക തീർക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തത്. ഷനായ കൂടി താമസിച്ചിരുന്ന വീട്ടിലാണു രാകേഷിനെ കൊലപ്പെടുത്തിയത്. തന്റെ സിനിമയുടെ പ്രചാരണത്തിനായി നടി നഗരത്തിൽ ഉള്ളപ്പോഴായിരുന്നു കൃത്യം നടത്തിയത്.

നടി തന്റെ പുതിയ സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കുന്നതിനിടെയാണ് സഹോദരന്റെ കൊലപാതകം നടക്കുന്നത്. കാമുകൻ നിയാസഹമ്മദ് കത്യാഗർ, തൗസിഫ് ചന്നാപൂർ, അൽതാഫ് മുല്ല, അമൻ ഗിരാനിവാലി തുടങ്ങിയവർ നടിയുടെ സഹോദരൻ രാകേഷ് കത്വെയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ മുറിച്ച് മാറ്റി ദേവരഗുഡിഹലിലെ വനപ്രദേശത്ത് വലിച്ചെറിയുകയുമായിരുന്നു.

സമീപപ്രദേശത്ത് താമസിക്കുന്നവരുടെ മൊഴികൾ പ്രകാരമാണ് നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ നിയാസഹമ്മദ് കത്യാഗറും നടിയും തമ്മിൽ പ്രണയത്തിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളുമായുള്ള പ്രണയബന്ധം സഹോദരൻ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. നടിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷനായയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018ൽ 'ഇടം പ്രേമം ജീവനം' എന്ന കന്നഡ സിനിമയിലൂടെയാണു ഷനായ അഭിനയ രംഗത്തെത്തിയത്. അഡൾട്ട് കോമഡി ചിത്രമായ 'ഒണ്ടു ഘണ്ടേയ കഥെ'യിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.