കണ്ണുർ: സാധാരണ ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ചിരുന്ന കാട്ടാനകൾ മനുഷ്യജീവനുമെടുക്കാൻ തുടങ്ങിയതോടെ കണ്ണുരിലെ മലയോര കർഷകർ ഭീതിയിലായി. കർണാടക വനത്തിൽ നിന്നുമിറങ്ങിയ ഒറ്റയാനാണ് ഇരിട്ടി വള്ളിത്തോട് പെരിങ്കരിയിൽ യുവാവിന്റെ ജീവനെടുത്തത്. ഞായറാഴ്‌ച്ച പുലർച്ചെ പള്ളിയിലേക്ക് ബുള്ളറ്റിൽ പോകുമ്പോഴായിരുന്നു ജസ്റ്റിനെയും ഭാര്യ ജിനിയെയും കാട്ടാന അക്രമിച്ചത്.

അബദ്ധവശാൽ ഇവർ സഞ്ചരിക്കുകയായിരുന്ന ബുള്ളറ്റ് കാട്ടാനയുടെ മുൻപിൽ പെട്ടു പോവുകയായിരുന്നു. ജസ്റ്റിനെ കുത്തിയും ചവുട്ടിയുമാണ് കാട്ടാന കൊന്നത്. അക്രമത്തിൽ ഭാര്യ ജിനിക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവർ ഗുരുതരാവസ്ഥയിൽ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരിട്ടിയിലെ മലയോര കർഷകർ ഭീതിയിലാണ്. എന്നാൽ ഇതിനെ ചെറുക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഒന്നും ഉണ്ടാകുന്നില്ല.

കാട്ടിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയേണ്ടതിന്റെ ആവശ്യകതയാണ് ഇന്ന് ഇരിട്ടിയിലെ സംഭവം തെളിയിക്കുന്നത്. കാട്ടാനയുടെ ഭയാനക വിളയാട്ടമാണ് നടന്നത്. ദമ്പതികളെ അക്രമിച്ചതിനു ശേഷം കലിപ്പു തീരാതെ കാട്ടാന റോഡരികിലുണ്ടായ ലോറിക്ക് കൊമ്പൊടിയുന്നവരെ കുത്തി. ലോറിയുടെ ഒരു ഭാഗം തകർന്നിട്ടുണ്ട്. റോഡരികിലുണ്ടായിരുന്ന ചെറുതും വലുതുമായ മറ്റു വാഹനങ്ങൾ തകർത്തതിനു ശേഷം സമീപത്തുണ്ടായിരുന്ന ഷെഡും വലിച്ചു തകർത്തതിനു ശേഷമാണ് രോഷം തീർത്തത്.

സംഭവസ്ഥലത്തെത്തിയ നാട്ടുകാരുടെ ബഹളം കേട്ടാണ് ആന വനമേഖലയിലേക്ക് കയറിപ്പോയത്. ഉളിക്കൽ റിച്ച് പ്‌ളസ് ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജസ്റ്റിൻ. ഇതിനു സമാനമായി കഴിഞ്ഞ ദിവസം ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചിരുന്നു. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.

കുമാർ ഉടൻ തന്നെ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും റോഡിൽ മറിഞ്ഞുവീണു. ഇതിനിടെ ഇരുവർക്കും അടുത്തെത്തിയ കാട്ടാന വിജിയെ ചവിട്ടുകയായിരുന്നു. കുമാർ ഓടി മാറിയതിനാൽ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപെടുകയായിരുന്നു. കേരളത്തിന്റെ മലയോരങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. കാട്ടുപന്നികളും ഭീഷണിയാകുന്നു. സർക്കാർ ഈ ഘട്ടത്തിലും ഒന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത.

ഇരിട്ടി - ആറളം മേഖലയിൽ നിരവധിയാളുകളാണ് കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.രണ്ടു വർഷത്തിനിടെയിൽ കാട്ടാനയുടെ ജീവൻ നഷ്ടപ്പെടുന്ന ഏഴാമത്തെയാളാണ് ജസ്റ്റിൻ ഒറ്റയ്ക്കും കൂട്ടായും കർണാടക വനത്തിൽ നിന്നുമിറങ്ങുന്ന കാട്ടാനകൾ മലയോര കർഷകർക്ക് വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങൾ ചെറുതല്ല. കൊല്ലപ്പെട്ടവരിൽ ആറളം ഫാമിലെ തൊഴിലാളികളും കോളനിയിൽ കഴിയുന്ന ആദിവാസികളുമുണ്ട്. ആറളം ഫാമിലെ തെങ്, കമുക് വാഴ കൃഷി ക ൾ പൂർണമായും കാട്ടാന അക്രമത്തിൽ നശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കാൻ 2014 മുതൽ 2021 വരെ കേന്ദ്രം നൽകിയത് 74.84 കോടി രൂപയാണ്. എന്നാൽ കേരളം ചെലവിട്ടതാകട്ടെ 40.05 കോടി രൂപ മാത്രമെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരം കെടുകാര്യസ്ഥതകൾക്കിടെയാണ് വീണ്ടും മരണം.

മലയോര-വനമേഖലകളിൽ വന്യമൃഗശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഫണ്ട് വിനിയോഗിക്കുന്നതിൽ വനം വകുപ്പിന്റെ അലംഭാവം പുറത്തുവരുന്നത്. ഈ ഫണ്ട് ഫലപ്രദമായി ചെലവഴിക്കാതിരിക്കുമ്പോഴാണ് കിഫ്ബിയിൽ നിന്നും ഫണ്ട് ചിലവഴിച്ചു സോളാർ വേലികൾ നിർമ്മിച്ചുവെന്ന് സർക്കാർ അവകാശപെടുന്നത്. വന്യമൃഗശല്യം തടയാൻ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തണമെന്നാണഅ ഉയരുന്ന ആവശ്യം.