തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകർത്ത് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനെ അറസ്റ്റു ചെയ്തു. സുർജിത്ത് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തത്. സ്ത്രീകളടക്കമുള്ള ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് നടപടി. 2016 ലെ തിരഞ്ഞെടുപ്പ് സംഘർഷത്തിലും ഇയാൾ പ്രതിയാണ്. ബാക്കി നാല് പേരെ ജാമ്യത്തിൽ വിട്ടു.

അതേസമയം കാറിലെത്തിയ ബിജെപി പ്രവർത്തകർ സിപിഎമ്മുകാരെ മർദ്ദിച്ചെന്ന പരാതിയിൽ സംശയമുള്ളതിനാൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. കാറില്ലെത്തിയവർ ആക്രമിച്ചിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് നിലപാട്. എന്നാൽ ബിജിപി പ്രവർത്തകന്റെ കാർ തകർത്തതിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.നേതാക്കളെ കൈയേറ്റം ചെയ്തതിലും തങ്ങൾക്കെതിരെ മാത്രം നടപടിയെന്നതിലും പൊലീസിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണ്.

പൊലീസ് ബിജെപി ഏജന്റിനെപ്പോലെ പെരുമാറുന്നുവെന്ന് കടകംപള്ളി ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ അക്രമത്തിന് കടകംപള്ളി നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉയർത്തുന്നത്. കേരള പൊലീസിനും മുകളിൽ പൊലീസുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് കേന്ദ്ര ഇടപെടലുണ്ടായതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊലീസ് നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതേസമയം കാട്ടായിക്കോണത്ത് തുടർ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.