ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തി മതം മാറ്റാൻ ശ്രമമെന്ന് പരാതി ഇല്ലെന്ന് പൊലീസ്. പ്രണയ ചതിയിൽ വീഴ്‌ത്തിയുള്ള പീഡനമാണ് കേസെന്ന് പൊലീസ് അറിയിച്ചു.

യുവതിയെ പീഡിപ്പിച്ച്, നഗ്‌ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രദർശിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കണ്ണൂർ സ്വദേശി ഷംനാസിനെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തും.

ആലപ്പുഴക്കാരി യുവതിയാണ് അതിക്രൂരമായ രീതിയിൽ വഞ്ചിക്കപ്പെട്ടത്. പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുയായിരുന്നു പ്രതി. എന്നാൽ ഇതിനുശേഷം നിരന്തരം ഇയാൾ യുവതിയെ മതം മാറാൻ നിർബന്ധിച്ചുവെന്നും അതിന് ആ പെൺകുട്ടി തയ്യാറായില്ലെന്നും പ്രചരണമെത്തി. എന്നാൽ ഇത് ശരിയല്ലെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ പീഡനം മാത്രമേയുള്ളൂവെന്നും വിശദീകരിച്ചു.

നഴ്‌സിങ് വിദ്യാർത്ഥിനിയായ യുവതിയെ കണ്ണൂർ തലശ്ശേരി സ്വദേശി ഷംനാസ് സമൂഹ മാധ്യമം വഴിയാണ് തന്റെ വലയിലാക്കിയത്. തുടർന്ന് ഇയാൾ പലതവണ പെൺകുട്ടിയെ കാണാൻ തലശ്ശേരിയിൽ നിന്നും ആലപ്പുഴയിലെ പെൺകുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്താണ് ഇയാൾ പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തിയത്. പിന്നീട് ഭീഷണി തുടങ്ങി. പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങളെ ഉൾപ്പെടെ വധിക്കുമെന്നും ആയിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്.

പിന്നീട് ഷംനാസ് പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രദർശിപ്പിച്ചു. ഷംനാസിനെ കൂടാതെ മറ്റൊരു സ്ത്രീക്കും ചില സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്നും സൂചനയുണ്ട്.