കൊച്ചി: അമിത രക്ത സ്രാവം മൂലം 19 കാരി മരണപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ ഏറെ നാൾ ജയിലിലായിരുന്നു. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം അതേ പെൺകുട്ടിയെ വിളിച്ചിറക്കികൊണ്ടു വന്ന് കൂടെ താമസിപ്പിച്ചു. നാലുമാസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ പെൺകുട്ടി ഇയാളുടെ സ്വഭാവ ദൂഷ്യം മൂലം ഉപേക്ഷിച്ചു പോകുകയായിരുന്നു. വല്ലപ്പോഴും മാത്രമാണ് ഇയാൾ ജോലിക്ക് പോകുന്നത്. കടലിൽ മത്സ്യബന്ധനത്തിന് പോകുകയാണ് എന്നാണ് വിവരം. ഇതിനിടയിലാണ് ഫെയ്സ് ബുക്ക് വഴി 19 കാരിയെ പരിചപ്പെടുന്നത്.

മരിച്ച പെൺകുട്ടി ഫെയ്സ് ബുക്ക് വഴി ഒരു മാസം മുൻപാണ് ഗോകുലുമായി അടുപ്പത്തിലാകുന്നത്. പിന്നീട് പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും വാട്ട്സാപ്പ് വഴി ബന്ധം നിലനിർത്തുകയുമായിരുന്നു. ഗോകുലിന്റെ നിർബന്ധപ്രകാരമാണ് പെൺകുട്ടി എറണാകുളത്തെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഒരു ഓട്ടോ റിക്ഷക്കാരനാണ് ഇരുവരെയും ഹോട്ടലിൽ എത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടിക്ക് അമിത രക്ത സ്രാവമുണ്ടായി മരണപ്പെട്ടത്. തക്ക സമയത്ത് വൈദ്യ സഹായം ലഭ്യമാക്കാതിരുന്നതാണ് പെൺകുട്ടി മരിക്കാൻ കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുലിനെതിരെ പൊലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.

പെൺകുട്ടിയും യുവാവും ബുധനാഴ്ച രാവിലെ 11 നാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള 'റീഗേറ്റ് ഇൻ' എന്ന ഹോട്ടലിൽ എത്തിയത്. ഹോട്ടലിൽ എത്തിയ ഉടൻ തന്നെ പെൺകുട്ടിക്ക് രക്ത സ്രാവമുണ്ടായി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ത സ്രാവം നിലച്ചില്ല. രണ്ടു മണി ആയപ്പോഴേക്കും പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്നാണ് യുവാവ് പെൺകുട്ടിയെ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോ റിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണം സംഭവിച്ചു എന്നറിഞ്ഞതോടെ ഗോകുൽ ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ കണ്ടെത്തുകയും ഇവിടെ നിന്നും യുവാവിന്റെ മൊബൈൽ നമ്പരും വിസദാംശങ്ങളും ലഭിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷമത്തിൽ ഇയാളെ നഗരത്തിൽ നിന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് ഗോകുൽ യുവതിയെ പരിചയപ്പെട്ടത്. ചാറ്റിംഗിലൂടെ തുടങ്ങിയ അടുപ്പം പ്രണയമായി മാറുകയായിരുന്നു. യുവതി ജോലിക്കായുള്ള അഭിമുഖത്തിനായാട്ടാണ് നഗരത്തിലേക്കു പോയതെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. ഇന്നലെ വൈകിട്ടോടെ ബന്ധുക്കളെത്തിയതിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടവും കോവിഡ് പരിശോധനയും നടത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്‌ക്കാരം നടത്തി.