തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യവിൽപ്പനശാലകൾ തുറക്കാനുള്ള ബിവറേജസ് കോർപറേഷൻ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്ത്. ഡിപ്പോകളിൽ മദ്യക്കടകൾ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്നും എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്നും കെസിബിസി മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.

ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാൽ 'ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ' എന്ന് തോന്നിപ്പോകും. മദ്യം വാങ്ങാനെത്തുന്നവർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് ഭീഷണിയാണ്. പ്രശ്നസാധ്യതാ മേഖലയായി മാറുമ്പോൾ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിക്കുമെന്നും പ്രസാദ് കുരുവിള പറഞ്ഞു. അതേസമയം കെ.എസ്.ആർ.സി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകൾ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

കെ.എസ്.ആർ.സി കോംപ്ലക്സുകളിൽ കടമുറികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോയ്ക്ക് കടമുറികൾ വാടകയ്ക്ക് നൽകുന്നതിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെ.എസ്.ആർ.സി ജീവനക്കാർ ദുരുപയോഗം ചെയ്താൽ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവായതിനാൽ പലയിടത്തും തടസ്സങ്ങൾ ഉണ്ടാവുന്നുണ്ട്. ഗതാഗതക്കുരുക്ക് ഉൾപ്പെടെ പലയിടത്തും അനുഭവപ്പെടുന്നു. ആളുകൾ കൂട്ടംകൂടി നിൽക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.

മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതി നിർദേശത്തിനു പിന്നാലെയാണ് കെഎസ്ആർടിസി കോംപ്ലക്സുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാമെന്ന നിർദ്ദേശം കെഎസ്ആർടിസി മുന്നോട്ടുവെച്ചത്. കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.